| Tuesday, 7th January 2020, 4:00 pm

'എന്റെ ശവത്തില്‍ ചവിട്ടിയേ അവര്‍ക്കതിന് സാധിക്കുള്ളൂ'; കേന്ദ്രത്തിനെതിരെ വീണ്ടും മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ദേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വീണ്ടും നിലപാട് കടപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോര്‍ത്ത് 24 പര്‍ഗനാസിലെ പതാര്‍ പ്രതിമയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേയായിരുന്നു മമത കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

നിങ്ങളുടെ പേരും വിവരങ്ങളും ചോദിച്ച് ആരെങ്കിലും എത്തിയാല്‍ അത് നല്‍കരുത്. അതുപോലെ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇതൊന്നും ഇവിടെ നടപ്പിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ ആരെങ്കിലും എത്തിയാല്‍ എന്റെ മൃതദേഹത്തില്‍ ചവിട്ടിയേ അവര്‍ക്ക് അതിന് സാധിക്കുകയുള്ളൂവെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരികയാണ്- മമത പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞിരുന്നു.

ഇന്ത്യയെ തുടര്‍ച്ചയായി പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കടുത്ത വിമര്‍ശനവും മമത ബാനര്‍ജി ഉയര്‍ത്തിയിരുന്നു.

‘ഇന്ത്യ സമ്പന്നമായ സംസ്‌കാരവും സംസ്‌കൃതിയും നിറഞ്ഞ വലിയ രാജ്യമാണ്. എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ പാകിസ്താനുമായി തുടര്‍ച്ചയായി താരതമ്യപ്പെടുത്തുന്നത്?. എല്ലാ വിഷയത്തിലും പാകിസ്താനെ എന്തിനാണ് ഉദാഹരിക്കുന്നത്?’ -മമത ബാനര്‍ജി ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരു വശത്ത് പ്രധാനമന്ത്രി പറയുന്നു, എന്‍.ആര്‍.സി ഇല്ലെന്ന്. പക്ഷെ മറുഭാഗത്ത് ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും പറയുന്നു രാജ്യത്തെല്ലായിടത്തും നടപ്പിലാക്കുമെന്ന്’ ബി.ജെ.പി നേതാക്കള്‍ ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മമത പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായി സംഘടിപ്പിക്കുന്ന റാലികളിലെല്ലാം മമത ബാനര്‍ജി പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

We use cookies to give you the best possible experience. Learn more