|

ബാറ്റര്‍മാരും ബൗളര്‍മാരും ആറാടും; ലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടി-20 പൊടിപാറും!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ശ്രീലങ്ക പരമ്പര ഇന്ന് തുടങ്ങുകയാണ്. പര്യടനത്തില്‍ ആദ്യം നടക്കുന്നത് മൂന്ന് ടി-20 മത്സരങ്ങളാണ്. ജൂലൈ 27, 28, 30 എന്നീ തീയതികളിലാണ്. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ പരമ്പരയാണിത്.

ശ്രീലങ്കയിലെ പല്ലേക്കെല്ലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബൗളര്‍മാര്‍ക്കും ബാറ്റര്‍ മാര്‍ക്കും തിളങ്ങാന്‍ സാധിക്കുന്ന വിക്കറ്റ് ട്രാക്ക് ആണെന്നാണ് പിച്ച് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 196 റണ്‍സോളം സ്‌കോര്‍ ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നത്.

കാലാവസ്ഥ അനുസരിച്ച് സ്റ്റേഡിയത്തില്‍ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഉച്ചകഴിഞ്ഞ് ഇടിമിന്നല്‍ സജീവമാകും എന്നും വെതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മഴ പെയ്യാനുള്ള സാധ്യത 10% മാത്രമാണ്. ആദ്യ ഇന്നിങ്‌സിന് ശേഷം താപനില കുറയുകയും 90%ത്തോളം ഈര്‍പ്പമുള്ള അവസ്ഥയും ഉണ്ടാകും.

ഇത് രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ഗുണകരമാകാനും സാധ്യതയുണ്ട്. ഇരുവരും 29 ടി-20 മത്സരങ്ങളില്‍ ആണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അതില്‍ 19 മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ലങ്ക 9 എണ്ണത്തില്‍ മാത്രമാണ് വിജയം സ്വന്തമാക്കിയത്. ഒരു മത്സരത്തില്‍ ഫലം ഉണ്ടായില്ല. ഇരുവരും തമ്മില്‍ നടന്ന അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ ഇന്ത്യ മൂന്നു മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ലങ്ക രണ്ടെണ്ണവും വിജയിച്ചിരുന്നു.

അതേസമയം മത്സരത്തില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണിനെപരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരമ്പരയിലെ മൂന്ന് ഏകദിനങ്ങള്‍ ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ്. അതേസമയം ഇന്ത്യയുടെ ടി-20 ടീമില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് ഇടം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ താരത്തെ ബി.സി.സി.ഐ വീണ്ടും തഴയുന്നതാണ് കാണുന്നത്.

ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്

Content Highlight: Weather & Pitch Report In Ind VS Sri First T-20 Match