| Monday, 8th July 2019, 10:32 pm

'രണ്ടുദിവസം കൂടി കാത്തിരിക്കും, അതിനുശേഷം നടപടി'; കര്‍ണാടകത്തില്‍ ബി.ജെ.പി തീരുമാനം വൈകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രാജിവെയ്ക്കാനുള്ള സാധ്യതകള്‍ സജീവമായിരിക്കെ രണ്ടു ദിവസം കാത്തിരിക്കാന്‍ ബി.ജെ.പി തീരുമാനം. ചൊവ്വാഴ്ച നിയമസഭാ കക്ഷി യോഗം ചേരാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

ഇന്നുചേര്‍ന്ന ബി.ജെ.പി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിനുശേഷം ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബവാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമായിരിക്കുകയാണ്. സര്‍ക്കാര്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നതാണു ചോദ്യം. രണ്ടുദിവസം കൂടി കാത്തിരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രാജിവെയ്ക്കുമോ ഇല്ലയോ എന്നറിഞ്ഞതിനുശേഷം എന്തു നടപടി സ്വീകരിക്കണമെന്നു തീരുമാനിക്കും.’- അദ്ദേഹം പറഞ്ഞു.

പിന്നാലെ രാജിവെച്ച വിമത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദിനേശ് ഗുണ്ടു റാവു, സിദ്ധരാമയ്യ, ജി.പരമേശ്വര, എം.ബി പാട്ടില്‍ എന്നിവര്‍ നിയമോപദേശകരുമായി യോഗം ചേര്‍ന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടയില്‍ വിമത എം.എല്‍.എമാരെ നേരിട്ട് കാണുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചു. എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.

എന്നാല്‍ കര്‍ണാടകയിലെ 15 വിമത എം.എല്‍.എമാര്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്കു മാറുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു.

നേരത്തേ ഇവര്‍ താമസിക്കുന്ന ഹോട്ടലിനു മുന്‍പില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

വിമത എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനായി കര്‍ണാടകയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. ആദ്യം രാജിവെച്ചത് കോണ്‍ഗ്രസിന്റെ 21 മന്ത്രിമാരാണ്. മന്ത്രിമാരെല്ലാം രാജിവെച്ചെന്നും ഉടന്‍ പുനസംഘടനയുണ്ടാവുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ‘കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍കംടാക്സ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയും പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തും ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണെന്ന് രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുത്.’ കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more