| Friday, 17th November 2023, 1:05 pm

സാധാരണക്കാരുടെ മരണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു; ഇസ്രഈല്‍ - ഹമാസ് സംഘര്‍ഷത്തില്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്രഈല്‍ – ഹമാസ് സം സാധാരണക്കാരു ഘര്‍ഷത്തിലെ സിവിലിയന്‍മാരുടെ മരണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആതിഥേയത്വം വഹിച്ച വെര്‍ച്വല്‍ വോയിസ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഞങ്ങള്‍ സംയമനം പാലിച്ചിട്ടുണ്ട്. ഞങ്ങള്‍ ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനുമായി ആവശ്യപ്പെട്ടു. ഇസ്രഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചതിനുശേഷം ഞങ്ങള്‍ ഫലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായവും അയച്ചിട്ടുണ്ട്. ആഗോള നന്മയ്ക്കായി ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയമാണിത്,’ മോദി പറഞ്ഞു.

ആഗോള പുരോഗതിയ്ക്ക് എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വളര്‍ച്ച (സബ് കാ സാത്, സബ് കാ വികാസ്) അവശ്യമാണെന്നും എന്നാല്‍ പശ്ചിമേഷ്യയിലെ സംഭവങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്നത് നമ്മെളെല്ലാവരും കാണുന്നുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യയില്‍ നടന്ന ജി20 പ്രേമയത്തിലെ ഒരു ഭൂമി, ഒരു കുടുംബം,ഒരു ഭാവി, എന്ന ആശയത്തിന് അനുസൃതമായി എല്ലാ രാജ്യങ്ങളും മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മാറി കൊണ്ടിരിക്കുന്ന 21-ാം നൂറ്റാണ്ടിലെ വികസ്വര രാജ്യങ്ങള്‍ക്ക് ശബ്ദമാകാന്‍ വോയിസ് ഓഫ് ഗ്ലോബല്‍ സൗത്തിന് സാധിച്ചെന്നും മോദി പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്ര തലവന്‍മാരും പ്രതിനിധികളും വെര്‍ച്ചല്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

content highlight : We strongly condemn death of civilians: PM Modi on Hamas-Israel conflict

Latest Stories

We use cookies to give you the best possible experience. Learn more