| Thursday, 14th January 2021, 9:38 am

"മുസ്‌ലിങ്ങള്‍ എന്തായാലും ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ല, അവര്‍ക്കായി സമയം ചെലവാക്കേണ്ട"; കൃഷക് സുരക്ഷാ അഭിയാന്‍ ന്യൂനപക്ഷ മേഖലയില്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിയുടെ കാര്‍ഷിക ബോധവല്‍ക്കരണ പരിപാടിയായ കൃഷക് സുരക്ഷാ അഭിയാന്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ നടപ്പാക്കേണ്ടതില്ലെന്ന് ബംഗാള്‍ ഘടകം. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്നുറപ്പാണെന്നും അവര്‍ക്കായി ഊര്‍ജം ചെലവാക്കേണ്ടതില്ലെന്നുമാണ് ബംഗാള്‍ ബി.ജെ.പിയിലെ നേതാക്കള്‍ പറയുന്നത്.

‘ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാരെ ഒഴിവാക്കിയാണ് ഞങ്ങളുടെ പ്രചരണം. അവര്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ അവര്‍ക്കായി ചെറിയ ശതമാനം ഊര്‍ജം പോലും ചെലവാക്കേണ്ടതില്ല’, മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വം ആവിഷ്‌കരിച്ച കൃഷക് സുരക്ഷാ അഭിയാനെ സംബന്ധിച്ച ക്യാംപെയ്ന്‍ ന്യൂനപക്ഷങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നടത്തേണ്ടതില്ലെന്നും സംസ്ഥാന ഘടകം തീരുമാനിച്ചു.

ബംഗാളില്‍ 85 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ളവരാണ് മുസ്‌ലിം വോട്ടര്‍മാര്‍. ഹൂഗ്ലി, ഹൗറ, സൗത്ത് 24 പര്‍ഗാനകള്‍, നോര്‍ത്ത് 24 പര്‍ഗാനകള്‍, മുര്‍ഷിദാബാദ്, നാദിയ തുടങ്ങിയ ജില്ലകളില്‍ വന്‍തോതില്‍ ന്യൂനപക്ഷ കര്‍ഷകരുണ്ട്.

2011ല്‍ മുസ്‌ലിങ്ങള്‍ ഇടതുപക്ഷത്തില്‍ നിന്നു മാറി തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത് മമത ബാനര്‍ജിക്ക് ഗുണകരമായിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കഴിഞ്ഞയാഴ്ചയാണ് കൃഷക് സുരക്ഷാ അഭിയാന്‍ ക്യാംപെയ്‌നിന് ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ നിന്ന് തുടക്കമിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: We know they won’t vote for us’: Bengal BJP’s outreach drive to bypass Muslim pockets

We use cookies to give you the best possible experience. Learn more