| Monday, 29th July 2019, 3:22 pm

കര്‍ണ്ണാടകയിലും ഗോവയിലും സംഭവിച്ചത് മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചേക്കാം; അധ്യക്ഷനെ ഉടന്‍ നിയമിക്കണം: നിലപാട് കടുപ്പിച്ച് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കര്‍ണ്ണാടയിലെയും ഗോവയിലെയും എ.എല്‍.എമാര്‍ രാജി വെച്ച് ബി.ജെ.പിയിലേക്ക് പോയതും വലിയ തിരിച്ചടിയായിരുന്നു.

പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെ വ്യക്തതയില്ലായ്മ പാര്‍ട്ടിയെ ബാധിക്കുന്നുവെന്ന പ്രസ്താവനക്ക് പിന്നാലെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായള്ള കാലതാമസം തനിക്ക് നിരാശയുണ്ടെക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശിതരൂര്‍.

‘മുന്‍ അധ്യക്ഷന്‍ രാജിവെക്കുമ്പോള്‍ പുതിയ പേരുകളൊന്നും നിര്‍ദേശിക്കാത്തതില്‍ തനിക്ക് നിരാശയുണ്ട്. രാഹുല്‍ഗാന്ധി തീരുമാനം റദ്ദാക്കി തിരിച്ചുവരണമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചുവരില്ലെന്ന് ഉറപ്പായ സമയത്ത് പാര്‍ട്ടി നേതൃത്വം അധ്യക്ഷപദവി സംബന്ധിച്ച് വ്യക്തമായ തീരുമാനം സമയോചിതമായി എടുക്കേണ്ടതായിരുന്നു.’ ശശിതരൂര്‍ പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് അടക്കം നിരവധി എം.എല്‍.എമാര്‍ കര്‍ണ്ണാടകയില്‍ നിന്നും ഗോവയില്‍ നിന്നുമായി രാജിവെച്ചു. ഇതൊക്കെ സംഭവിക്കുമ്പോഴും നിര്‍ദേശം നല്‍കാനോ പ്രതിരോധിക്കാനോ ഒരു അധ്യക്ഷന്‍ പാര്‍ട്ടിക്കുണ്ടായിരുന്നില്ല. എത്ര ആഴ്ച്ച ഇത്തരത്തില്‍ കടന്നുപോകും. ബി.ജെ.പി ഇതേ തന്ത്രം മധ്യപ്രദേശിലും രാജസ്ഥാനിലും പരീക്ഷക്കും. എന്റെ അഭിപ്രായത്തില്‍ അത്രയും സംഭവിക്കാന്‍ നമ്മള്‍ കാത്തു നില്‍ക്കരുതെന്നാണ്. ധൈര്യവും ശക്തവുമായ ഒരു നേതാവിനെ അടിയന്തിരമായി നിയമിക്കണം’ ശശി തരൂര്‍ വ്യക്തമാക്കി.

എല്ലാ പി.സി.സി മെമ്പര്‍മാര്‍ക്കും അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

‘പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഡെലിഗേറ്റ് ലിസ്റ്റ് ഉണ്ട്, പതിനായിരത്തോളം പേര്‍ പട്ടികയില്‍ ഉണ്ട്. എന്റെ അഭിപ്രായത്തില്‍, എല്ലാ പ്രായത്തിലുമുള്ള താല്‍പ്പര്യമുള്ള, പരിചയസമ്പന്നരായ എല്ലാവര്‍ക്കും നിലവിലെ സാഹചര്യത്തില്‍ യുവാക്കളാണെങ്കിലും ഒരു തുറന്ന മത്സരത്തിന് അവസരം നല്‍കണം. പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന ഒരു നേതാവാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞാന്‍ ഗാന്ധി കുടുംബത്തിനെതിരെയല്ല സംസാരിക്കുന്നത്, പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കില്‍ അതും ഉചിതമാകും ”അദ്ദേഹം പറഞ്ഞു.

താന്‍ അധ്യക്ഷപദവിയിലെത്താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

‘യുവാക്കള്‍ നേതൃത്വം ഏറ്റെടുക്കേണ്ട സമയമാണിതെന്നും തനിക്ക് തോന്നുന്നു. 40 അല്ലെങ്കില്‍ 50 വയസ്സിന് താഴെയുള്ളവരും എന്നാല്‍ 15-20 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരും നേതൃസ്ഥാനത്തേക്ക് വരണം. ഞാന്‍ എന്നെക്കുറിച്ചല്ല സംസാരിക്കുന്നത്. എന്റെ കഴിവുകളും പരിമിതികളും എനിക്കറിയാം. എന്നെക്കാള്‍ 20 വയസ്സിന് താഴെയുള്ളവര്‍ക്ക് പോലും പരിചയസമ്പന്നരാണ്. സംഘടനയെ നയിക്കുന്നതില്‍ എനിക്ക് പരിമിതികളുണ്ട്. അധ്യക്ഷനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതല്ല എന്റെ ആഗ്രഹം, ”എന്ന് ശശി തരൂര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more