| Sunday, 20th October 2019, 10:28 pm

' അടുത്ത 24 മണിക്കൂറിനകം ചരിത്രം മാറാം'; വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സ്വന്തം കക്ഷിയായ ബി.ജെ.പിക്കെതിരെ പോരാട്ട മനോഭാവത്തിലാണ് ബി.ജെ.പി. വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ബി.ജെ.പി ഉയര്‍ത്തിയ ആയുധം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ബാബറി മസ്ജിദ് വിഷയവുമായിരുന്നു. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇതല്ല ചര്‍ച്ചയാവേണ്ടതെന്നും വൈകാരിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നുമായിരുന്നു ശിവസേനയുടെ വിമര്‍ശനം.

‘2019 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വളരെ വ്യത്യസ്തമാണ്. അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചെയ്തതു പോലെ ആര്‍ട്ടിക്കിള്‍ 370, രാം മന്ദിര്‍ വിഷയം പോലുള്ള ദേശീയ പ്രശ്‌നങ്ങള്‍ക്ക് ഇത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മഹാരാഷ്ട്രയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് അത് അര്‍ത്ഥമാക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പകരം വൈകാരിക പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.’ സഞ്ജയ് റാവത്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരത് പവാറിനെ പോലുള്ള നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370, രാം മന്ദിര്‍ പോലുള്ള പ്രശ്‌നങ്ങള്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളായി അംഗീകരിച്ചിട്ടില്ലെന്നും എന്നാല്‍ മോദിയും ഷായും അതിനെക്കുറിച്ച് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ശിവസേനാ മേധാവി ഉദ്ദവ് താക്കറെ 10 രൂപക്ക് ഭക്ഷണം, 1 രൂപക്ക് മെഡിക്കല്‍ പരിശോധന, ഓരോ കര്‍ഷകനും 10,000 രൂപ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ ചെയ്തുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആരെങ്കിലുമൊക്കെ സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചു. എന്നാല്‍ അവര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു. നാളെ വോട്ടര്‍മാര്‍ തീരുമാനിക്കു.’ സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടേയും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റേയും തെരഞ്ഞെടുപ്പ് റാലികള്‍ മാത്രമെ പ്രചാരത്തിലുള്ളുവെന്നും ബി.ജെ.പിക്കെതിരെ ശിവസേന രംഗത്തെത്തി.

മോദി, ഷാ, ഫഡ്നാവിസ് എന്നിവര്‍ക്കെതിരെ അണിനിരന്ന പവാര്‍ സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തി. ബി.ജെ.പി അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയപ്പോള്‍ ആ എണ്‍പതുകാരന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പുനര്‍ജ്ജീവിക്കാന്‍ ശ്രമിച്ചു. മറുകണ്ടം ചാടുന്നവരെ പെട്ടെന്ന് ആളുകള്‍ വിശ്വസിക്കില്ലെന്നോര്‍ക്കണം. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിക്കാന്‍ കഴിയില്ല. അവര്‍ അവസരവാദികളാണ്. കോണ്‍ഗ്രസും എന്‍.സി.പിയും വിട്ട് പോയ അത്തരം അവസരവാദികള്‍ക്കെതിരെ രോക്ഷം ഉണ്ടാവും’ സഞ്ജയ് റാവത്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more