| Friday, 2nd June 2023, 9:16 pm

ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ പെണ്മക്കളെ ഭയപ്പെടുത്തുന്നു; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഡബ്ലു.സി.സി(Women in Cinema Collective). ‘ബേട്ടി ബചാവോ’ എന്ന് എഴുതിവെച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്മക്കള്‍ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

നീതിക്ക് വേണ്ടിയുള്ള ഗുസ്തി താരങ്ങളുടെ പോരാട്ടം അവഗണിക്കപ്പെടുന്നുവെന്നും ലിംഗപരമായ ചൂഷണങ്ങള്‍ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായി സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും ഡബ്ല്യൂ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

‘അന്താരാഷ്ട്രതലത്തില്‍ നമ്മുടെ രാജ്യത്തിന്റെ യശസുയര്‍ത്തിയ റെസ്റ്റലേഴ്‌സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിര്‍ദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവര്‍ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങള്‍ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാന്‍, ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നല്‍കി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേര്‍ത്ത് നിര്‍ത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മള്‍ കാണുന്നത്.

വളര്‍ന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു രാഷ്ട്രമെന്ന നിലയില്‍ നാം നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ?!,’

ഡബ്ല്യൂ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുകയാണ് അധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

‘നമ്മുടെ കായികതാരങ്ങളുടെ ശബ്ദം വേണ്ടവിധത്തില്‍ പരിഗണിക്കപെടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അധികാരവും ഉത്തരവാദിത്വവും ഒരുമിച്ച് സഞ്ചരിക്കേണ്ടവയാണ്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

നീതിന്യായ വ്യവസ്ഥകളിലൂന്നി നിന്നുകൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിതാ റെസ്‌ലേഴ്‌സിനും, അവരോടൊപ്പം നില്‍ക്കുന്നവര്‍ക്കും, അവരുടെ നിശ്ചയദാര്‍ഢ്യത്തിനും, വിമണ്‍ ഇന്‍ കളക്ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു,’ ഡബ്ലു.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: WCC  supports the struggle of wrestling players

We use cookies to give you the best possible experience. Learn more