| Tuesday, 13th October 2020, 9:16 pm

അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു; ഇടവേള ബാബുവിനെതിരെ ഡബ്ല്യു.സി.സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടി ഭാവനയ്‌ക്കെതിരെ താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് ഡബ്ല്യു.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

‘അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…!’മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ എന്ന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു’, ഡബ്ല്യു.സി.സി പറഞ്ഞു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചതെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂവെന്നും ഡബ്ല്യു.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.

ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.


ഇതിന് പിന്നാലെ ഇടവേള ബാബുവിനതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞു.

അമ്മയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു.

അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.

നേരത്തെ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! ‘മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ‘ എന്ന എ.എം. എം. എ യുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങള്‍ ‘ഇര’യായി കണ്ടവളെ ‘അതിജീവിച്ചവളാണെന്ന് ‘പറഞ്ഞു കൊണ്ടായിരുന്നു WCC ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.

ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ എ എം.എം.എ യുടെ എക്‌സികൂട്ടിവ് അംഗമായ നടന്‍ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന്‍ സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും , ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എ എം എം എ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അമ്മ അംഗമായിരുന്ന പ്രസിദ്ധ നടന്‍ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു.

അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.

പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു.
അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് WCC കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

Content Highlight: WCC On Idavela Babu AMMA Parvathy Thiruvoth Bhavana

We use cookies to give you the best possible experience. Learn more