|

ഇത്തവണ ബാലണ്‍ ഡി ഓര്‍ ആര്‍ക്ക്? പ്രവചിച്ച് റൂണി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ ഇത്തവണ കരിയറിലെ എട്ടാമത്തെ പുരസ്‌കാരവും സ്വന്തമാക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കിരീടം നേടിക്കൊടുത്ത താരം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. 2022ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലയണല്‍ മെസിക്കായിരുന്നു.

അന്താരാഷ്ട്ര ഫുട്ബോളില്‍ തിളങ്ങിയ താരം ക്ലബ്ബ് കരിയറിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന താരം പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

എന്നാല്‍, ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് മെസിക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് വെയ്ന്‍ റൂണി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹാലണ്ടാണ് നിലവില്‍ ഏറ്റവും മികച്ച താരമെന്നും പുരസ്‌കാരം അദ്ദേഹം തന്നെ നേടുമെന്നും റൂണി പറഞ്ഞു. ‘ദ ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് റൂണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ലോകത്തിലെ ഏറ്റവും മികച്ച താരം എര്‍ലിങ് ഹാലണ്ടാണ്. ലയണല്‍ മെസി ഗ്രെയ്റ്റസ്റ്റ് പ്ലെയറാണ്. എന്നാല്‍ നിലവില്‍ ഹാലണ്ടിനെക്കാള്‍ കളിക്കുന്ന മറ്റൊരു താരമില്ല. അദ്ദേഹം സ്‌കോര്‍ ചെയ്യുന്ന ഗോളുകളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാക്കാനാകും. ഇത്തവണ ബാലണ്‍ ഡി ഓര്‍ തീര്‍ച്ചയായും അവന് തന്നെ ലഭിക്കും,’ റൂണി പറഞ്ഞു.

ഈ സീസണില്‍ 21 ലീഗ് വണ്‍ ഗോളുകളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മെസി പി.എസ്.ജിക്കായി നേടിയിരിക്കുന്നത്. അതേസമയം, 36 പ്രീമിയര്‍ ലീഗ് ഗോളുകളും 12 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഈ സീസണില്‍ ഹാലണ്ടിന്റെ സമ്പാദ്യം.

അതേസമയം, പ്രീമിയര്‍ ലീഗ് ടൈറ്റില്‍ പേരിലാക്കിയ മാന്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ജൂണ്‍ 11ന് ഇന്റര്‍ മിലാനെതിരെയാണ് അവസാന മത്സരം. എഫ്.എ കപ്പ് ഫൈനലില്‍ ഹാലണ്ടും സംഘവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് നേരിടുക.

Content Highlights: Wayne Rooney predicts Erling Haaland will win Ballon d’Or this season