| Thursday, 21st November 2019, 12:58 pm

ടീച്ചര്‍മാര്‍ ആശുപത്രിയിലെത്തിച്ചില്ല, സ്‌കൂള്‍ വിടുന്നതിന് മുന്‍പ് ഉപ്പയാണ് അവളെ കൊണ്ടുപോകുന്നത് ; സ്‌കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും എതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ഷെഹ്ല ഷെറിന്‍.

സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞത്:-

ഞങ്ങള്‍ ഇന്നലെ ഏഴാമത്തെ പിരീഡ് ഷണ്‍മുഖന്‍ സാറ് ക്ലാസെടുക്കുകയായിരുന്നു. ക്ലാസെടുക്കുന്ന സമയത്ത് ഓരോരോ കുട്ടികള്‍ വന്നിട്ട് ലീനാ മിസ് വിളിക്കുന്നുണ്ട് പറഞ്ഞു. ഇവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങള്‍ ക്ലാസിലിരിക്കായിരുന്നു. അപ്പോള്‍ ബോയ്‌സെല്ലാവരും വന്ന് പറഞ്ഞു അട്ട കടിച്ചതാണെന്ന്. അട്ട കടിച്ചാ ഇത്രയും ചോര വരില്ല. അപ്പോള്‍ കുറെ ആള്‍ക്കാര്‍ പറഞ്ഞു പാമ്പ് കടിച്ചതാണെന്ന്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങളൊക്കെ അപ്പോ ഓടി വന്ന് നോക്കി. അപ്പോ സാര്‍ ഞങ്ങളെ വടിയെടുത്ത് ഓടിക്കുകയായിരുന്നു, ഞങ്ങള് നോക്കുമ്പോള്‍ കുട്ടി ആ കസേരയില്‍ തളര്‍ന്നിരിക്കുകയാണ്. എന്നിട്ട് കാലു കൊണ്ട് ആ കുട്ടിയുടെ ചോര കഴുകി കൊടുക്കുകയാണ്. എന്നിട്ടും ആ കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ല. അത്രയും നേരം കുട്ടി ഇവിടിരുന്നു. സ്‌കൂള്‍ വിടാന്‍ അഞ്ച് മിനിറ്റ് മുന്‍പ് ആ കുട്ടിയുടെ ഉപ്പ വന്നാണ് കൊണ്ടുപോയത്.

അതിനു മുന്‍പ് ഒരു ടീച്ചര്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആ കുട്ടിയുടെ ജീവന്‍ ഇപ്പോ കിട്ടില്ലായിരുന്നോ. ഈ അങ്കണത്തില്‍ ആ കുട്ടിയും വന്ന് നില്‍ക്കൂലേ. ഉപ്പ വന്നിട്ട് എടുത്ത് കൊണ്ടുപോകുകയാണ് ചെയ്തത് ആ കുട്ടിയെ. ഇതെന്താണ് ഞങ്ങള്‍ക്കുമില്ലേ സ്വാതന്ത്ര്യമൊക്കെ.

ഞങ്ങള്‍ സാറെ ഇതെന്താ പാമ്പ് കടിച്ചതല്ലേ എന്ന് ചോദിച്ചപ്പോള്‍ സാറ് പറഞ്ഞു പാമ്പൊന്നുമല്ല, ആണി കുത്തിയതാണെന്ന്. ഷണ്‍മുഖന്‍ സാറ് വന്ന് നിങ്ങളെന്തിനാ മറ്റുള്ളവരുടെ കാര്യം നോക്കുന്നതെന്ന് പറഞ്ഞു. ഞങ്ങള്‍ ചോദിച്ചപ്പോള്‍ തന്നെ ആണി കുത്തിയതാ, ബെഞ്ച് തട്ടിയതാ,. കല്ലൊരഞ്ഞതാ എന്നൊക്കെയാണ് പറഞ്ഞത്. കല്ല് കുത്തിയതാണെങ്കിലും ആണി തട്ടിയതാണെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോയിക്കൂടേ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ ബസില്‍ കയറിയപ്പോഴാണ് പാമ്പിനെ പിടിച്ചു എന്ന് പറഞ്ഞത്. പാമ്പാണ് കടിച്ചത് എന്ന് ആ കുട്ടി കുറെ തവണ പറഞ്ഞു. ഒരു മണിക്കൂറൊക്കെ കഴിഞ്ഞപ്പോ കാല്‍ നീല നിറമായി. എന്നിട്ടാണവളുടെ അച്ഛന്‍ വന്നിട്ട് അവളെ കൂട്ടിക്കൊണ്ടുപോയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more