| Friday, 22nd November 2019, 8:18 am

സര്‍വജന സ്‌കൂളിലെ കെട്ടിടം പൊളിച്ചു നീക്കാന്‍ നേരത്തെ തീരുമാനമായത്; ശോച്യാവസ്ഥയിലായിട്ടും നഗരസഭ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സര്‍വജന ഗവ. സ്‌കൂളിലെ കെട്ടിടം നേരത്തെ പൊളിച്ചു നീക്കാന്‍ തീരുമാനമായത്. എന്നാല്‍ 30 വര്‍ഷമായ കെട്ടിടം ശോച്യാവസ്ഥയിലായിട്ടും നഗരസഭ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.

ഹൈസ്‌കൂളിലെ യു.പി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് 30 വര്‍ഷത്തെ പഴക്കമുള്ളത്. സ്‌കൂളിന്റെ തറയില്‍ പലയിടങ്ങളിലും മാളങ്ങളുണ്ട്.

സ്‌കൂളിലെ ശുചിമുറികളും വാഷ്‌ബേസിനുകളുമടക്കം ശോച്യാവസ്ഥയിലാണ്. സ്‌കൂളിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകളും അപകടം വിളിച്ചു വരുത്തുന്നതാണ്. കെട്ടിടം പൊളിച്ചു നീക്കി പുതുക്കി പണിയാനായി ഒരുകോടി രൂപ വകയിരുത്തിയതായി വിദ്യാഭ്യാസ മന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരുകോടി രൂപ ഫണ്ട് പാസായിട്ടും അത് കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് പി.ടി.എ പ്രസിഡന്റ് പറഞ്ഞു. 30 വര്‍ഷമായ കെട്ടിടത്തില്‍ ഇതേവരെ അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ലെന്നും പി.ടി.എ പ്രസിഡന്റ് പറഞ്ഞു.

അതേസമയം, വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവുണ്ട്. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ ചെരുപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്.

സ്‌കൂളും പരിസരവും വൃത്തിയാക്കുക, ശുചിമുറിയിലേക്ക് പോകുന്ന വഴി, ശുചിമുറി, കളിസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ പാമ്പോ ഏതെങ്കിലും തരത്തിലുള്ള ഇഴ ജന്തുക്കളോ ഉണ്ടെങ്കില്‍ അവയെ തുരത്താനുമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വയനാട്ടിലെ സ്‌കൂളുകളിലെ സുരക്ഷ നേരിട്ട് പരിശോധിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നല്‍കിയ നിര്‍ദേശം. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും അതത് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ പോയി പരിശോധനയ്ക്ക് നേതൃത്വം നല്‍കണമെന്നാണ് കലക്ടറുടെ ഉത്തരവില്‍ പറയുന്നത്.

പാമ്പുകടിയേറ്റാല്‍ എന്തു പ്രാഥമികമായി എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിശീലനത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കണം നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more