| Sunday, 12th November 2023, 4:34 pm

ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് തണ്ണിമത്തന്‍ ഇമോജികള്‍; സോഷ്യല്‍ മീഡിയ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടതോടെ ഉപയോക്താക്കള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തണ്ണിമത്തന്‍ ഇമോജി ഉപയോഗിക്കുകയാണ്. ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന അതിക്രമങ്ങള്‍ കാണിക്കുന്ന വീഡിയോകളും ദൃശ്യങ്ങളും അടങ്ങുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായപ്പോള്‍ ഫലസ്തീന്‍ ഐക്യത്തെ തണ്ണിമത്തനിലൂടെ പ്രതിനിധീകരിക്കുകയാണ് ഫലസ്തീന്‍ അനുകൂല ഉപയോക്താക്കള്‍.

ഫലസ്തീന്‍ സംസ്‌കാരത്തിന്റെ ഒരു വലിയ ഭാഗമാണ് തണ്ണിമത്തന്‍. ഫലസ്തീനിലെ നിരവധി വിഭവങ്ങളില്‍ തണ്ണിമത്തന്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അത് പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്.

ഫലസ്തീനികള്‍ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലുള്ള പഴങ്ങള്‍ കയ്യില്‍ പിടിച്ചോ ഇമോജിയായി പോസ്റ്റ് ചെയ്‌തോ ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണ്.

എന്നാല്‍ ഫലസ്തീന്‍ പ്രതിരോധ ചിഹ്നമായി തണ്ണിമത്തന്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. 1967ല്‍ വെസ്റ്റ് ബാങ്കിന്റെയും ഗസയുടെയും കിഴക്കന്‍ ജെറുസലേമിന്റെയും നിയന്ത്രണം ഇസ്രഈല്‍ പിടിച്ചെടുത്തത് മുതലാണ് ഈ ആശയം ആദ്യമായി ഉയര്‍ന്നുവന്നത്.

ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി ഇസ്രഈല്‍ സര്‍ക്കാര്‍ സൈനിക ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരോധനം മറികടക്കാന്‍ ഫലസ്തീനികള്‍ തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങി.

തണ്ണിമത്തന്‍ മുറിക്കുമ്പോള്‍ അതിനകത്തെ ചുവന്ന നിറവും കറുത്ത വിത്തുകളും പച്ചപ്പുറം തൊലിയും പതാകയെ പ്രതിനിധീകരിക്കുന്ന നിറങ്ങളായതിനാല്‍ അത് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.

എന്നാല്‍ 1993 ഇസ്രഈലിന്റെയും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെയും പരസ്പര അംഗീകാരം നേടിയ ഓസ്ലോ കരാറിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പതാകയുടെ നിരോധനം ഇസ്രഈല്‍ പിന്‍വലിച്ചു.

2007ല്‍ രണ്ടാമത്തെ ഇന്‍ തിഫാദക്ക് ശേഷം കലാകാരന്‍ ഖാലിദ് ഹുറാനി ഫലസ്തീനിലെ സബ്ജക്റ്റീവ് അറ്റ്‌ലസ് എന്ന പുസ്തകത്തിനായി ദി സ്റ്റോറി ഓഫ് ദ വാട്ടര്‍ മെലന്‍ പ്രസിദ്ധീകരിച്ചു. 2013 ല്‍ അദ്ദേഹം ഇതിനെ ഫലസ്തീന്‍ പതാകയുടെ നിറങ്ങള്‍ എന്ന് പേരിട്ടു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ 11000 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 4500 ല്‍ അധികം പേര്‍ കുട്ടികളാണ്.

Content Highlight: watermelon emoji used to support Gaza

We use cookies to give you the best possible experience. Learn more