| Sunday, 11th August 2024, 3:53 pm

ഇനി സോഷ്യല്‍ മീഡിയ നിന്ന് കത്തും; ഇന്ത്യ തോറ്റത് അറിഞ്ഞില്ലെന്ന് വോണ്‍, ഇന്ത്യന്‍ ലെജന്‍ഡിന്റെ മറുപടി ആഘോഷമാക്കി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് പിന്തുടരുന്ന എല്ലാവര്‍ക്കും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും ഇന്ത്യന്‍ ഇതിഹാസ താരം വസീം ജാഫറും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളെ കുറിച്ച് നല്ല ധാരണയുണ്ടാകും. എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ബാന്ററുകളും തഗ് ലൈഫ് മറുപടികളുമെല്ലാം ആരാധകര്‍ എന്നും ആഘോഷമാക്കാറുമുള്ളതാണ്.

ഇപ്പോള്‍ അത്തരമൊരു പോരാട്ടത്തിന് പോര്‍മുഖം തുറന്നിരിക്കുകയാണ് മൈക്കല്‍ വോണ്‍. വസീം ജാഫര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിന് മറുപടിയായി ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് ചോദിച്ചിരിക്കുകയാണ് വോണ്‍.

‘വസീമിനോട് ചോദിക്കൂ’ എന്ന പേരില്‍ ആരാധകരുമായി ഇന്ററാക്ട് ചെയ്യുന്ന വസീം ജാഫറിന്റെ പോസ്റ്റിന് പിന്നാലെയാണ് വോണ്‍ എത്തിയത്.

‘ഹായ് വസീം… ഈയിടെ ശ്രീലങ്കക്കെതിരെ നടന്ന ഏകദിന പരമ്പരയുടെ ഫലം എന്തായി? എനിക്കത് മിസ്സായിയിരുന്നു. എല്ലാം നല്ലതുപോലെ അവസാനിച്ചിരിക്കും അല്ലേ’ എന്നാണ് വോണ്‍ ചോദിച്ചത്.

ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരും രംഗത്തെത്തി. ഇംഗ്ലണ്ടിന്റെ ലോകകപ്പുകള്‍ക്ക് എന്ത് സംഭവിച്ചുവെന്നും അവസാനം നടന്ന ഐ.സി.സി ഇവന്റുകളില്‍ ആരാണ് ജയിച്ചതെന്നും ആരാധകര്‍ ചോദിച്ചു. എന്നിരുന്നാലും തലൈവരുടെ മറുപടിക്കാണ് അവര്‍ കാത്തിരുന്നത്.

അധികം വൈകാതെ ജാഫറിന്റെ മറുപടിയുമെത്തി.

‘ആഷസിനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഞാനിത് വിശദീകരിക്കാം. കഴിഞ്ഞ 12 വര്‍ഷക്കാലം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ എത്ര ടെസ്റ്റ് മത്സരം വിജയിച്ചോ, അത്രയും മത്സരങ്ങള്‍ ഇന്ത്യ ആ പരമ്പരയില്‍ വിജയിച്ചു,’ എന്നാണ് വസീം ജാഫര്‍ പറഞ്ഞത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരത്തില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരമ്പര അടിയറവ് വെച്ചത്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരം 32 റണ്‍സിലും അവസാന മത്സരം 110 റണ്‍സിനും പരാജയപ്പെട്ടു.

1997ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഒരു ഏകദിന പരമ്പരയില്‍ പരാജയപ്പെടുന്നത്. 1997ല്‍ അര്‍ജുന രണതുംഗക്ക് ശേഷം ചരിത് അസലങ്കിലൂടെയാണ് ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. അന്ന് പരമ്പരയിലെ താരമായ സനത് ജയസൂര്യ ഈ പരമ്പരയില്‍ ശ്രീലങ്കയുടെ പരിശീലകനായതും മറ്റൊരു യാദൃശ്ചികതയായിരുന്നു.

2024ല്‍ ഇന്ത്യയുടെ കളിച്ച ആദ്യ ഏകദിന പരമ്പരയും അവസാന ഏകദിന പരമ്പരയുമായിരുന്നു അത്.

ഈ വര്‍ഷം ഇനി മൂന്ന് ടെസ്റ്റ് പരമ്പരകളും രണ്ട് ഏകദിന പരമ്പരകളുമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്.

സെപ്റ്റംബര്‍ 19 നാണ് ഇന്ത്യ ആദ്യ പരമ്പരക്കിറങ്ങുന്നത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.

ചെപ്പോക്കാണ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാകുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രീന്‍ പാര്‍ക്കാണ് വേദി.

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും.

ഒക്ടോബര്‍ 16നാണ് ഇന്ത്യ അടുത്ത റെഡ് ബോള്‍ സീരീസിനിറങ്ങുന്നത്. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് കിവികള്‍ ഇന്ത്യക്കെതിരെ കളിക്കുക.

നവംബര്‍ 22ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് പറക്കും മുമ്പേ പ്രോട്ടിയാസിനെതിരെ നാല് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും ഇന്ത്യ കളിക്കും.

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുക. ഒപ്റ്റസ് സ്റ്റേഡിയമാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.

രണ്ടാം മത്സരം അഡ്‌ലെയ്ഡിലും മൂന്നാം മത്സരം ഗാബയിലും അവസാന ടെസ്റ്റ് സിഡ്നിയിലും നടക്കും. മെല്‍ബണിലാണ് ബോക്സിങ് ഡേ ടെസ്റ്റ് അരങ്ങേറുന്നത്.

Content highlight: Wasim Jaffer’s reply to Michael Vaughn’s post goes viral

We use cookies to give you the best possible experience. Learn more