national news
പശ്ചിമബംഗാളില്‍ വഖഫ് നിയമം നടപ്പാക്കില്ല: മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 10:12 am
Wednesday, 9th April 2025, 3:42 pm

കൊല്‍ക്കത്ത: വഖഫ് നിയമം പശ്ചിമബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ വെച്ച് ജൈന കമ്മ്യൂണിറ്റിയുടെ പരിപാടിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

ന്യൂനപക്ഷ ജനതയെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ബംഗാളിലെ മുസ്‌ലിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മമത ബാനര്‍ജി സംസാരിച്ചു.

വഖഫ് ഭേദഗതി നിയമം ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും ബംഗാളില്‍ അത്തരത്തില്‍ ആരെയും വിഭജിക്കുകയോ തരംതിരിക്കുകയോ ചെയ്യുന്ന രീതിയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. അവര്‍ നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണെന്നും അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മമത ബാനര്‍ജി പറഞ്ഞു.

14 മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് രാജ്യസഭ വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. രാജ്യസഭ ബില്‍ പാസാക്കിയതോടെ ബില്ലിന് പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. പിന്നാലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും തുടര്‍ന്ന് അംഗീകാരം ലഭിക്കുകയുമായിരുന്നു.

സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എതിര്‍ത്തും വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ടതിനുശേഷം സഭ തള്ളുകയായിരുന്നു. ലോക്‌സഭയില്‍ ബില്‍ പാസായി ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ഇസ്‌ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് മാത്രമായി ദാനം ചെയ്യുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് പറയുന്നത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിനായി 1995ല്‍ വഖഫ് നിയമം നടപ്പിലാക്കി.

വഖഫ് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മുതവല്ലി എന്നിവരുടെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും വഖഫ് നിയമത്തില്‍ വ്യക്തമാക്കുന്നു. വഖഫ് ട്രൈബ്യൂണലുകളുടെ അധികാരവും നിയന്ത്രണങ്ങളും ഈ നിയമം വിവരിക്കുന്നു. ഈ നിയമത്തിലാണിപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

Content Highlight: Waqf Act will not be implemented in West Bengal: Mamata Banerjee