| Sunday, 3rd July 2022, 10:39 pm

ജമ്മുവില്‍ ആള്‍ക്കൂട്ടം പിടികൂടിയ ലഷ്‌കര്‍ ഭീകരന്‍ ബി.ജെ.പിയുടെ മുന്‍ ഐ.ടി സെല്‍- സോഷ്യല്‍ മീഡിയ വിഭാഗം തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആള്‍ക്കൂട്ടം പിടികൂടിയ ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ ബി.ജെ.പിയുടെ മുന്‍ ഐ.ടി. സെല്‍ തലവന്‍.

ബി.ജെ.പിയുടെ ഐ.ടി. സെല്‍ തലവനും ജമ്മുവിലെ മൈനോരിറ്റി മോര്‍ച്ച സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജുമായിരുന്ന താലിബ് ഹുസൈന്‍ ഷായെയാണ് ഇന്ന് ജമ്മുവില്‍ ആള്‍ക്കൂട്ടം പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് ജമ്മുവിലെ റഈസി പ്രദേശത്ത് നിന്നും ഗ്രാമവാസികള്‍ ഷായെയും കൂട്ടാളിയെയും പിടികൂടിയത്.

ആയുധധാരികളായ ഭീകരരുടെ കയ്യില്‍ രണ്ട് എ.കെ. റൈഫിളുകളും ഗ്രനേഡുകളും മറ്റ് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമുണ്ടായിരുന്നു. ഇവരെ പിന്നീട് പൊലീസിന് കൈമാറി.

മേയ് ഒമ്പതിനായിരുന്നു ബി.ജെ.പിയുടെ ജമ്മുവിലെ ഐ.ടി, സോഷ്യല്‍ മീഡിയ വിഭാഗം തലവനായി താലിബ് ഹുസൈന്‍ ഷായെ നിയമിച്ചത്.

”മിസ്റ്റര്‍. താലിബ് ഹുസൈന്‍ ഷായെ ജമ്മു പ്രവിശ്യയിലെ ബി.ജെ.പി മൈനോരിറ്റി മോര്‍ച്ചയുടെ ഐ.ടി ആന്‍ഡ് സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായി നിയമിക്കുന്നു,” ജമ്മു കശ്മീര്‍ ബി.ജെ.പി മൈനോരിറ്റി മോര്‍ച്ച പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ പ്രസിഡന്റ് രവീന്ദ്ര റെയ്‌ന അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഷാ നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

ഷാ കഴിഞ്ഞ ഒരു മാസത്തിലധികമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രജൗരി ജില്ലയില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ട സംഭവത്തിലും രണ്ട് സ്‌ഫോടനങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, ആളുകളുടെ പശ്ചാത്തലത്തെക്കുറിച്ച് പരിശോധിക്കാതെ പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കുന്നതിന്റെ പ്രശ്‌നമാണിതെന്നാണ് ബി.ജെ.പി വിഷയത്തില്‍ പ്രതികരിച്ചത്. മേയ് 27ന് തന്നെ ഷാ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിരുന്നതായും ബി.ജെ.പി അവകാശപ്പെട്ടു.

”അതിര്‍ത്തികളില്‍ ഭീകരപ്രവര്‍ത്തനം നടത്താനാഗ്രഹിക്കുന്നവരുണ്ട്. ഇന്ന് ആര്‍ക്ക് വേണമെങ്കിലും ഓണ്‍ലൈന്‍ വഴി ബി.ജെ.പിയില്‍ അംഗത്വമെടുക്കാം. ഇത് ഒരു മോശം കാര്യമായാണ് ഞാന്‍ പറയുന്നത്, കാരണം അംഗത്വമെടുക്കുന്നവരുടെ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കപ്പെടുന്നില്ല,” ബി.ജെ.പി വക്താവ് ആര്‍.എസ് പതാനിയ പറഞ്ഞു.

ഇതിനിടെ ഭീകരരെ പിടികൂടിയ റഈസിയിലെ ഗ്രാമീണര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

ഗ്രാമീണരുടെ ധൈര്യത്തെ പുകഴ്ത്തിയ ജമ്മു കശ്മീര്‍ പൊലീസ് ചീഫും ലെഫ്റ്റനന്റ് ഗവര്‍ണറുമായ മുകേഷ് സിങ് അവര്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും പറഞ്ഞു.

Content Highlight: wanted Lashkar-e-Taiba terrorist captured in Jammu and Kashmir was BJP’s IT Cell Chief

We use cookies to give you the best possible experience. Learn more