| Saturday, 3rd August 2019, 10:15 pm

'മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറഞ്ഞിട്ട് വകവെച്ചില്ല'; ശ്രീറാം വെങ്കട്ടരാമനെ കുടുക്കിയത് വഫ ഫിറോസിന്റെ രഹസ്യമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കട്ടരാമനെ കുടുക്കിയത് സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യമൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് മജിസ്‌ട്രേറ്റിനു മുന്നിലും വഫ ആവര്‍ത്തിച്ചു.

വഞ്ചിയൂര്‍ മജിസ്‌ട്രേറ്റാണ് വഫയുടെ മൊഴി രേഖപ്പെടുത്തിയത്. അപകടമുണ്ടായ സമയം വഫയായിരുന്നു ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്നത്.

അമിതവേഗതയാണ് അപകടകാരണമെന്നും വഫ മൊഴി നല്‍കി. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം കാറില്‍ കയറിയെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്നു പറഞ്ഞിട്ട് വകവെച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ പറഞ്ഞു.

ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് വഫയെ പ്രതി ചേര്‍ത്തിരിക്കുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.

ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. വഫയുടെ കാറിന്റെ റജിസ്ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കം നിരവധി നിയമ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

We use cookies to give you the best possible experience. Learn more