'നിരാശപ്പെടുത്തിയത് സവര്‍ണ ജീര്‍ണതയ്ക്ക് മുന്നില്‍ ഓച്ഛാനിച്ചുനിന്ന യൂണിയന്‍ ഭാരവാഹികള്‍'; ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി വി.ടി ബല്‍റാം
Kerala
'നിരാശപ്പെടുത്തിയത് സവര്‍ണ ജീര്‍ണതയ്ക്ക് മുന്നില്‍ ഓച്ഛാനിച്ചുനിന്ന യൂണിയന്‍ ഭാരവാഹികള്‍'; ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 8:03 am

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട് എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ചില നിവര്‍ന്നു നില്‍ക്കലുകളേപ്പോലെത്തന്നെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്’, വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കൊളേജ് ഡേയില്‍ മുഖ്യാതിഥിയായിട്ടായിരുന്നു ബിനീഷ് ബാസ്റ്റിന്‍ ക്ഷണിക്കപ്പെട്ടത്. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രിന്‍സിപ്പാളും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി പരിപാടിക്ക് ഒരുമണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.

മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് വേദിയിലേക്കെത്തി അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചു. നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയില്‍ ബിനീഷിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നത്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘ഞാന്‍ മേനോനല്ല. ദേശീയ പുരസ്‌ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. ‘മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല പ്രശ്നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്’- ബിനീഷ് ബാസ്റ്റിന്‍????

ചില നിവര്‍ന്നു നില്‍ക്കലുകളേപ്പോലെത്തന്നെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യന്‍കാളിയുടെ പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വര്‍ഷം തോറും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 70 എംബിബിഎസ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ്. എന്നാല്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ