ബി.ജെ.പിക്ക് താത്പര്യമുള്ള സ്വര്‍ണ്ണക്കട മുതലാളിമാരിലേക്ക് അന്വേഷണം നീട്ടേണ്ടിവരും എന്നതാണോ ഈ അട്ടിമറിയുടെ കാരണം?; സ്വര്‍ണ്ണക്കടത്ത് അന്വേഷണ സംഘത്തെ മാറ്റിയതിനെതിരെ വി.ടി ബല്‍റാം
Gold Smuggling
ബി.ജെ.പിക്ക് താത്പര്യമുള്ള സ്വര്‍ണ്ണക്കട മുതലാളിമാരിലേക്ക് അന്വേഷണം നീട്ടേണ്ടിവരും എന്നതാണോ ഈ അട്ടിമറിയുടെ കാരണം?; സ്വര്‍ണ്ണക്കടത്ത് അന്വേഷണ സംഘത്തെ മാറ്റിയതിനെതിരെ വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd July 2020, 12:52 pm

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റിയതിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ബി.ജെ.പിക്ക് താത്പര്യമുള്ള സ്വര്‍ണ്ണക്കട മുതലാളിമാരിലേക്ക് അന്വേഷണം നീട്ടേണ്ടിവരും എന്നതാണോ ഈ അട്ടിമറിയുടെ കാരണമെന്ന് ബല്‍റാം ചോദിച്ചു.

‘രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ട വിഷയമാണിത്. സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷണങ്ങളെ താളം തെറ്റിക്കാനുള്ള അവിശുദ്ധ നാടകങ്ങളും രാഷ്ട്രീയ ചരടുവലികളും നടക്കുന്നുണ്ട് എന്ന് തുടക്കം മുതലേ ചില സംശയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആ സംശയങ്ങളെ ബലപ്പെടുത്തുന്ന ഒരു നടപടിയാണ് കസ്റ്റംസ് അന്വേഷണ സംഘത്തെ പൊളിച്ചുപണിയാനുള്ള ഈ നീക്കം’, ബല്‍റാം പറഞ്ഞു.


നേരത്തെ അന്വേഷണസംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരുന്നു.

കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം.

പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇവരെ മറ്റു യൂണിറ്റുകളിലേക്കും ഡിപാര്‍ട്ട്മെന്റുകളിലേക്കുമാണ് മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരെയും കസ്റ്റംസിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.

അതേസമയം അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയില്‍ കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ ശക്തമായ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.

ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മീഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്താണ് സുമിത് കുമാര്‍ എതിര്‍പ്പറിയിച്ചത്. തുടര്‍ന്ന് സ്ഥലം മാറ്റ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

അന്വേഷണം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ മാറ്റുന്ന നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നാണ് സൂചന.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബിജെപി കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ട വിഷയമാണിത്. സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷണങ്ങളെ താളം തെറ്റിക്കാനുള്ള അവിശുദ്ധ നാടകങ്ങളും രാഷ്ട്രീയ ചരടുവലികളും നടക്കുന്നുണ്ട് എന്ന് തുടക്കം മുതലേ ചില സംശയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആ സംശയങ്ങളെ ബലപ്പെടുത്ത ഒരു നടപടിയാണ് കസ്റ്റംസ് അന്വേഷണ സംഘത്തെ പൊളിച്ചുപണിയാനുള്ള ഈ നീക്കം. ബിജെപിക്ക് താത്പര്യമുള്ള ചില സ്വര്‍ണ്ണക്കട മുതലാളിമാരിലേക്ക് അന്വേഷണം നീട്ടേണ്ടിവരും എന്നതാണോ ഈ അട്ടിമറിയുടെ കാരണം? അതോ ശിവശങ്കരനില്‍ അവസാനിപ്പിച്ച് അതിനപ്പുറത്തേക്ക് കടക്കാതിരിക്കാനുള്ള സിപിഎം-ബിജെപി ഒത്തുതീര്‍പ്പോ?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക