| Sunday, 5th May 2019, 10:08 pm

പീഡോ ജലീല്‍ എന്ന പേരുകൂടി വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം; കെ.ടി ജലീലിന്റെ ഔദ്യോഗിക യാത്രയില്‍ പീഡനക്കേസ് പ്രതി, ചിത്രങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വളാഞ്ചേരിയില്‍ 16 കാരിയെ ലൈംഗികമായി അക്രമിച്ചതില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീന് മന്ത്രി കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് പ്രതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രങ്ങള്‍ ബല്‍റാം പുറത്തുവിട്ടത്.

2015ല്‍ കെ.ടി ജലീല്‍ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തില്‍ ഷംസുദ്ദീന്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ബല്‍റാം പങ്കുവെച്ചിരിക്കുന്നത്.

അഖിലേന്ത്യാ പര്യടനത്തിനിടയില്‍ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്‌സണല്‍ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീന്‍ എങ്ങനെ ഉള്‍പ്പെട്ടു എന്ന ചോദ്യവും ബല്‍റാം ഉയര്‍ത്തിയിട്ടുണ്ട്.

നിലവില്‍ ജലീലിനു കുറെ പേരുകളുണ്ടെന്നും അതില്‍ പീഡോ ജലീല്‍ എന്ന ഒരു പേര് കൂടി വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബല്‍റാം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നിയമസഭാ സമിതികളുടെ ഭാഗമായി രണ്ടര വര്‍ഷത്തിലൊരിക്കല്‍ എം.എല്‍.എമാര്‍ക്ക് കുടുംബസമേതം അഖിലേന്ത്യാ പര്യടനം അനുവദിച്ചിട്ടുണ്ട്. എം.എല്‍.എയുടെ ചെലവ് നിയമസഭയില്‍ നിന്ന് എടുക്കും. കൂടെയുള്ള കുടുംബാംഗങ്ങളുടെ ചെലവ് അതത് എം.എല്‍.എ സ്വന്തം നിലക്ക് വഹിക്കണം.

കുടുംബത്തേയാണ് സാധാരണ ഗതിയില്‍ കൂടെ കൂട്ടുക എങ്കിലും ചിലപ്പോള്‍ എം.എല്‍.എക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്തുക്കളേയോ പേഴ്‌സണല്‍ സ്റ്റാഫിനേയോ ചിലര്‍ കൊണ്ടു പോകാറുണ്ട്. ടിക്കറ്റ് മാത്രം സ്വയം എടുത്താല്‍ മതി, ബാക്കി ചെലവൊക്കെ കൂട്ടത്തില്‍ നടന്നുപോവും. ഔദ്യോഗിക സ്വഭാവത്തോടെ മറ്റ് സംസ്ഥാനങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് നാടുകാണാം എന്നതാണിതിന്റെ സൗകര്യം.

2015ല്‍ കെ.ടി ജലീല്‍ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിന്റെ ഫോട്ടോസ് ആണിവ. ഇതില്‍ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്‌സണല്‍ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീന്‍ എങ്ങനെ ഉള്‍പ്പെട്ടു എന്നത് ദുരൂഹമാണ്. സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക യാത്രയില്‍ കൂടെ കൊണ്ടുപോകാന്‍ മാത്രം എന്ത് അടുപ്പമാണ് ശ്രീ ജലീലിന് ഈപ്പറയുന്ന ഷംസുദ്ദീനുമായി ഉള്ളത്?

വളാഞ്ചേരിയിലെ നാട്ടുകാരന്‍ എന്ന കേവല ബന്ധം മാത്രമേ ഉള്ളൂ എന്ന മന്ത്രിയുടെ അവകാശവാദം പൊളിയുന്നത് ഇവിടെയാണ്. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള KL 55 J1 നമ്പര്‍ ഇന്നോവ കാറില്‍ MLA ബോര്‍ഡ് വച്ച് ശ്രീ കെ.ടി ജലീല്‍ സ്ഥിരമായി വിനോദ യാത്രകള്‍ക്ക് പോയിരുന്നു എന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.

പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഷംസുദ്ദീനെതിരെ ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിയിച്ചിട്ടും പൊലീസ് അന്വേഷണത്തെ അട്ടിമറിച്ച് പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തു എന്ന ഗുരുതരമായ ആക്ഷേപമാണ് മന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ആരോപണം ഉന്നയിച്ചത് വി.ടി ബല്‍റാമല്ല, മന്ത്രിയുടെ നാട്ടുകാരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ്. സംഭവം സത്യമെങ്കില്‍ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. പോക്‌സോ കേസില്‍ മന്ത്രിയെ കൂട്ടുപ്രതിയാക്കാനാണ് പൊലീസ് തയ്യാറാവേണ്ടത്.

ഇതിനൊന്നും മറുപടി പറയാനാവാതെ സമനില തെറ്റിയാണ് മന്ത്രി കെ.ടി ജലീല്‍ ഇപ്പോള്‍ കല്യാണച്ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലുമൊക്കെ പങ്കെടുക്കുന്ന എന്റേതും അബ്ദുസ്സമദ് സമദാനിയുടേതുമടക്കമുള്ള ഫോട്ടോകള്‍ പുറത്തുവിട്ട് എന്തൊക്കെയോ തെളിയിക്കാനെന്ന മട്ടില്‍ തത്രപ്പെടുന്നത്.

കല്യാണച്ചടങ്ങുകളിലെ ഗ്രൂപ്പ് ഫോട്ടോകള്‍ പോലെയല്ല, മന്ത്രിയും ഈ പോക്‌സോ പ്രതിയും തമ്മിലുള്ള ദീര്‍ഘനാളത്തെ ആത്മബന്ധം തെളിയിക്കുന്ന മറ്റ് ഫോട്ടോകള്‍ എന്ന് ഏതൊരാള്‍ക്കും എളുപ്പത്തില്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ. ഒളിവിലിരിക്കുന്ന പ്രതിയുടെ വീട്ടിലെ വിവാഹ ആല്‍ബത്തില്‍ നിന്നുള്ള ക്ലാരിറ്റിയുള്ള ഫോട്ടോകള്‍ പോലും മന്ത്രിക്ക് ഇപ്പോഴും ഞൊടിയിടയില്‍ ലഭ്യമാവുന്നുണ്ടെന്നുള്ളത് ഇവര്‍ തമ്മില്‍ ഇപ്പോഴും തുടരുന്ന അന്തര്‍ധാരയെ കൂടുതല്‍ വെളിപ്പെടുത്തുന്നു.

സൈബര്‍ വെട്ടുകിളികളെ ആവേശം കൊള്ളിക്കുന്നതിനായി എ.കെ.ജിയുടേയും നായനാരുടേയുമൊക്കെ പേരെടുത്തുപയോഗിക്കുന്ന ശ്രീ കെ.ടി ജലീല്‍ എന്ന കേരള സംസ്ഥാനത്തിലെ മന്ത്രി തനിക്കെതിരെ മാന്യമായ ഭാഷയില്‍ വസ്തുതാപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിക്കുന്നത് ‘തൃത്താലത്തുര്‍ക്കി ‘, ‘തൃത്താല രാമന്‍’ എന്നൊക്കെ വിളിച്ചാണ് എന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

തിരിച്ച് അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള ആട്, ചേക്കോഴി, കൊന്നപ്പൂ ചേര്‍ത്തുള്ള ഇരട്ടപ്പേരുകള്‍ വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്നാല്‍ അതിന്റെ കൂടെ പീഡോ ജലീല്‍ എന്ന ഒരു പേര് കൂടി അദ്ദേഹത്തിന് വീഴാതിരിക്കാന്‍ അദ്ദേഹം തന്നെ ശ്രദ്ധിച്ചാല്‍ നന്ന്.

We use cookies to give you the best possible experience. Learn more