| Tuesday, 13th July 2021, 9:24 pm

ഈ സിസ്റ്റം തുടരട്ടെ എന്നായിരുന്നു ജന'വിധി'!; 'മനസിലാക്കി കളിച്ചാല്‍ മതി'യെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി’യെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഈ സിസ്റ്റത്തിന് മാറ്റം വരണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് വി.ടി. ബല്‍റാം ഫേസ്ബുക്കിലെഴുതി.

”ഈ ‘സിസ്റ്റ’ത്തിന് ഒരു മാറ്റമുണ്ടാവണമെന്നാണ് ഞങ്ങളൊക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്.
പക്ഷേ, ഞങ്ങള്‍ തോറ്റുപോയി. സിസ്റ്റം ഇങ്ങനെത്തന്നെ തുടരട്ടെ എന്നായിരുന്നു ജനവിധി. വിധി!,’ വി.ടി. ബല്‍റാം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വ്യാപാരികള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്. കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ വികാരം മനസിലാക്കുന്നു. ആ വികാരം മനസിലാക്കി അവരോടൊപ്പം നില്‍ക്കുകയും ചെയ്യാം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വേറെ നിലയില്‍ മുന്നോട്ട് പോയാല്‍ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എ,ബി,സി എന്നീ വിഭാഗങ്ങളാക്കിക്കൊണ്ടാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. അതേനില ഒരാഴ്ചകൂടി തുടരാനാണ് നീക്കം.

എ,ബി,സി വിഭാഗങ്ങളില്‍ പ്രവര്‍ത്താനാനുമതിയുള്ള കടകള്‍ക്ക് രാത്രി എട്ടുമണിവരെ പ്രവര്‍ത്തിക്കാം. ബാങ്കുകളില്‍ തിങ്കള്‍മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കും.

ഇലക്ട്രോണിക്സ് കടകള്‍ കൂടുതല്‍ ദിവസം തുറക്കാന്‍ തീരുമാനിക്കും. വ്യാപനം കൂടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VT Balram against CM Pinarayi Vijayan

We use cookies to give you the best possible experience. Learn more