Daily News
ലോ അക്കാദമി വിഷയം കൈകാര്യം ചെയ്തതതില്‍ ജാഗ്രതക്കുറവുണ്ടായി; ഭൂമി ഇടപാടില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Feb 12, 05:09 am
Sunday, 12th February 2017, 10:39 am

തിരുവനന്തപുരം: ലോ അക്കാമദി വിഷയത്തില്‍ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ലോ അക്കാദമി വിഷയം കൈകാര്യം ചെയ്തതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് വി.എസ് പറയുന്നു.

ലോ അക്കാദമി വിഷയം വേണ്ടരീതിയലല്ല കൈകാര്യം ചെയ്തതെന്ന്. വലിയ ജാഗ്രത കുറവ് വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. ലോ അക്കാദമിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.

ലോ അക്കാദമിയുടെ ഭൂമി വിലയ്ക്കു വാങ്ങിയതാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഭൂമി വിലയ്ക്കു വാങ്ങിയതാണോയെന്ന് സംശയമുണ്ടെന്നും അത് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തില്‍ സംശയം ദൂരീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.


Dont Miss മോദി നല്‍കിയ വാക്ക് പോലും പാലിച്ചില്ല; ഒന്നിച്ചു നില്‍ക്കാന്‍ അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ഞങ്ങള്‍ക്കും അവരെ വേണ്ട; ബി.ജെ.പിയുമായി ഇനി ബന്ധമില്ലെന്ന് വെള്ളാപ്പള്ളി 


വി.എസ് ആദ്യം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പ് അന്വേഷണം നടത്തിയതും ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന അധിക ഭൂമി ഉണ്ടെന്നും കണ്ടെത്തിയത്.

കേരള ലാന്‍ഡ് അക്വിസേഷന്‍ ചട്ടത്തിലെ 8(3) വകുപ്പ് പ്രകാരം ഈ ഭൂമി ഏറ്റെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സെക്രട്ടേറിയറ്റിന് സമീപം പുന്നന്‍ റോഡില്‍ ഫ്ളാറ്റ് സമുച്ചയം പണിത് കച്ചവടം നടത്തുന്നത് നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കണമെന്നും കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു.