| Tuesday, 22nd June 2021, 8:12 pm

മഹാഭൂരിപക്ഷവും തൊഴിലെടുക്കാനാവാതെ എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്ന സമയമാണ്; പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വി.ആര്‍. മണികണ്ഠന്റെ പോസ്റ്റ് വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേയ്ക്ക് പോയപ്പോള്‍ സത്യവാങ്മൂലം എഴുതി കൈയ്യില്‍വെച്ചില്ലെന്ന പേരില്‍ പൊലീസ് അഞ്ഞൂറ് രൂപ പിഴ ചുമത്തിയത് വിവരിക്കുന്ന മറിമായം ഫെയിം നടന്‍ വി.ആര്‍. മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പലതും നടപ്പിലാകുന്ന വഴി എന്ന തലക്കെട്ടിലാണ് മണികണ്ഠന്‍ തന്റെ അനുഭവം പങ്കുവെച്ചത്.

വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേയ്ക്ക് പച്ചക്കറി, വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ വേണമെന്നത് എന്തുകൊണ്ടോ തന്റെ ചെറിയ ബുദ്ധിയില്‍ ധാരണയില്ലാതെ പോയി എന്ന് മണികണ്ഠന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിയ്ക്കപ്പെടണം, അതിനു തനിക്ക് തര്‍ക്കമില്ലെന്നു പറഞ്ഞ മണികണ്ഠന്‍ തന്റെ അയല്‍ക്കാരനായ ഒരാളുടെ കയ്യില്‍ നിന്ന് സത്യവാങ്മൂലമുണ്ടായിട്ടും അതില്‍ ഫോണ്‍ നമ്പര്‍ എഴുതിയില്ലെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് രൂപ എഴുതി വാങ്ങിയ കാര്യവും പറഞ്ഞു.

‘ദുരിതകാലത്ത് സര്‍ക്കാരിലേയ്ക്കുള്ള സംഭാവനയായി കരുതി ഞാന്‍ സമാധാനപ്പെട്ടു, അയാള്‍ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്വരുക്കൂട്ടി വച്ചതായിരുന്നോ ആവോ,’ മണികണ്ഠന്‍ പറഞ്ഞു.

മഹാഭൂരിപക്ഷം വരുന്ന മനുഷ്യര്‍ തൊഴിലെടുക്കാനാവാതെ ദുരിതമനുഭവിച്ച്, ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍പാലത്തിലൂടെയാണ് സഞ്ചരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കണമെന്നും അങ്ങനെയുള്ള ദരിദ്രരായ തങ്ങളോട് ഒരല്‍പ്പം കരുണയോടെ പെരുമാറുക എന്നത് അപേക്ഷയാണെന്നും മണികണ്ഠന്‍ ആവശ്യപ്പെട്ടു.

‘നല്ലതിന് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിയ്ക്കാന്‍ ആര് വരുമെന്ന് വേണം നമ്മള്‍ വിചാരിയ്ക്കാന്‍! നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് അതും ഈ ദുരിത കാലത്ത്, ഒട്ടും സഹിയ്ക്കാനേ കഴിയുന്നില്ല, ‘ മണിക്ണ്ഠന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തന്റെ കുറിപ്പ് കൊണ്ട്, ആര്‍ക്കെലും ഏതെങ്കിലും തരത്തില്‍ പ്രയോജനമുണ്ടാകുമെന്നൊന്നും കരുതി എഴുതിയതല്ലെന്നും
മനസ്സിലെ തോന്നലുകള്‍ നിങ്ങളുമായി പങ്കുവെയ്ക്കുക എന്ന ഒറ്റ ഉദ്ദേശമേ ഇതിനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മണികണ്ഠന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

പലതും നടപ്പിലാകുന്ന വഴി….!

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിയ്ക്കപ്പെടണം, സംശയമില്ല. സത്യവാങ്മൂലം എഴുതി കൈയ്യില്‍വെച്ചില്ല എന്നതാണ് ചെയ്ത കുറ്റം. ശിക്ഷിയ്ക്കപ്പെടേണ്ട തെറ്റു തന്നെ. അതിലും എനിയ്ക്ക് തര്‍ക്കമില്ല.

എന്നാല്‍ വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേയ്ക്ക് പച്ചക്കറി, വാങ്ങാന്‍ പോകുമ്പോള്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലം കൈയ്യില്‍ വേണമെന്നത് എന്തുകൊണ്ടോ എന്റെ ചെറിയ ബുദ്ധിയില്‍ ധാരണയില്ലാതെ പോയി. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇതൊക്കെ വളരെ വ്യക്തമായി, ദിവസേന അദ്ദേഹം തൊണ്ട കീറിപ്പറയുന്നത് നിങ്ങളെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന് തലയില്‍ മുടില്ലാത്ത പൊലീസുകാരന്‍ എന്നോട് കണ്ണുരുട്ടി. താമസിയ്ക്കുന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്നതിന് ഇപ്രകാരം കുറിപ്പെഴുതന്നമെന്നൊന്നും മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല.

മാത്രമല്ല അദ്ദേഹം തൊണ്ട കീറിയല്ല, വളരെ ശാന്തനായാണ് പറയുന്നതും. ഞാനെന്നും കാണാറുള്ളതല്ലേ.
പ്രതിരോധിയ്ക്കാനുള്ള ശ്രമമുണ്ട് എന്നായപ്പോള്‍ അയാള്‍ അടുത്ത കുറ്റം ആരോപിച്ചത് അതിവിചിത്രമായി തോന്നി. ”താന്‍ കൂടുതല്‍ സംസാരിയ്ക്കണ്ട, ഡെബിള്‍ മാസ്‌ക് വേണ്ടതാണ് പൊറത്തെറങ്ങുമ്പൊ.ഇല്ലല്ലോ..?” N95 ആണെന്ന് ഞാന്‍.
”N95. അതെഴുത്ത് മാത്രമേയുള്ളൂ” എന്നയാള്‍.
അത് ഞാനെഴുതിയതല്ല, എനിയ്ക്കതുണ്ടാക്കുന്ന വിധവും അറിഞ്ഞു കൂട. ഇങ്ങനെ ശൂന്യനായി പ്രതികരിയ്ക്കുന്ന ഒരു മനുഷ്യനോട് സംസാരത്തിനേ പോകരുത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

പിഴപ്പണമായ അഞ്ഞൂറ് രൂപയും കൊടുത്ത് ഞാന്‍ തിരിച്ചുപോന്നു.
അയല്‍ക്കാരനായ ഒരാളുടെ കയ്യില്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലമുണ്ട് , പക്ഷേ അതില്‍ ഫോണ്‍ നമ്പര്‍ എഴുതിയില്ലെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് രൂപ എഴുതി വാങ്ങിയത്രേ. ദുരിതകാലത്ത് സര്‍ക്കാരിലേയ്ക്കുള്ള സംഭാവനയായി കരുതി ഞാന്‍ സമാധാനപ്പെട്ടു, അയാള്‍ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്വരുക്കൂട്ടി വച്ചതായിരുന്നോ ആവോ.?

ഈ അടുത്ത ദിവസം എണ്‍പതു വയസ്സിന് മേല്‍ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിത പോലീസുദ്യോഗസ്ഥ പെരുമാറിയതിന്റെ വീഡിയോ ദൃശ്യം നമ്മില്‍ ചിലരെങ്കിലും കണ്ട് കാണും.
പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്താനന്ദമാണ് അനുഭവിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

നല്ലതിന് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്‌മേല്‍ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിയ്ക്കാന്‍ ആര് വരുമെന്ന് വേണം നമ്മള്‍ വിചാരിയ്ക്കാന്‍! നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് അതും ഈ ദുരിത കാലത്ത്, ഒട്ടും സഹിയ്ക്കാനേ കഴിയുന്നില്ല.

സാര്‍, മാസാമാസം മുടങ്ങാതെ സര്‍ക്കാരു തരുന്ന ശമ്പളമുള്ളതുകൊണ്ട് നിങ്ങളുടെ ജീവിതം ഭദ്രമാണ്. ആശങ്കപ്പെടേണ്ട കാര്യമേയില്ല.
അത് മഹാഭാഗ്യം! എന്നാല്‍ ആ സുരക്ഷിതത്വബോധം ഒരു സാധുവിനെ അധിക്ഷേപിയ്ക്കാനുള്ള അധികാരത്തിന്റെ സപ്പോര്‍ട്ടായിട്ട് ദയവ് ചെയ്ത് കാണക്കാക്കരുത്.

കാരണം മഹാഭൂരിപക്ഷം വരുന്ന മനുഷ്യര്‍ തൊഴിലെടുക്കാനാവാതെ ദുരിതമനുഭവിച്ച്, ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍പാലത്തിലൂടെയാണ് സഞ്ചരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കുക. അങ്ങനെയുള്ള ദരിദ്രരായ ഞങ്ങളോട് ഒരല്പം കരുണയോടെ പെരുമാറുക. അപേക്ഷയാണ്.

കൈ മെയ് മറന്ന് കര്‍മ്മരംഗത്ത് മുഴുകിയിരിയ്ക്കുന്ന ആയിരക്കണക്കിന് വരുന്ന ഉദ്യോഗസ്ഥരെയും ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളോടൊക്കെ ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ നന്ദിയും ബഹുമാനവുമുണ്ട്. നിങ്ങളുടെയൊക്കെ തണലില്‍ കഴിയുന്ന ഇത്തരം ആളുകളോട് ഇതൊന്നും പറയാതെ കഴിയില്ലല്ലോ.

മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ബാങ്കില്‍ നിന്നും വിളി വരും, ലോണ്‍ അടവിന്റെ കാര്യം പറഞ്ഞ്.
നാട് മുഴുവന്‍ അടച്ചു പൂട്ടിയിട്ട്, പുറത്തിറങ്ങരുതെന്ന നിയമം നിലനില്‍ക്കെ ബാങ്കിലെ അടവ് മുടക്കം കൂടാതെ അടച്ചു കൊണ്ടുപോകാന്‍ പറയുന്നതിന്റെ യുക്തിയൊന്നും ചെറിയ ബുദ്ധിയുള്ള ഞങ്ങളുടെ ആലോചനകളില്‍ തെളിയുന്നില്ല. ബാങ്ക് കാരോട് ഇങ്ങനെ തുടരെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് പറയണം.

പാവങ്ങളാണ്, പേടിച്ച് വല്ലതും ചെയ്ത് പോവും. പുറത്തിറങ്ങാവുന്ന സമയം വരട്ടെ, ജോലി ചെയ്യാനുള്ള
അന്തരീക്ഷമുണ്ടാവട്ടെ, അവരടച്ചോളും, ഇല്ലെങ്കില്‍ ജപ്തി ചെയ്തു കൊണ്ടു പൊയ്‌ക്കോളൂ.
ആര്‍ക്കും അഭിമാനക്ഷതമുണ്ടാകേണ്ട കാര്യമില്ല, കാരണം മഹാമാരി നമ്മുടെയൊന്നും സൃഷ്ടിയല്ലല്ലോ… അല്ലാതെ ഇത്തരം പിടിച്ചുപറികളും, ശല്ല്യപ്പെടുത്തലും കൂടിക്കൂടി വന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ചാവും. ഇന്നലെ ഒരച്ഛനും, അമ്മയും, അവരുടെ പൊന്നുമോളും ആത്മഹത്യ ചെയ്തത് നാം കണ്ടതാണ്.!

കരുണ കാണിയ്ക്കുക. ഉദ്യോഗസ്ഥരോട് മര്യാദ മറക്കരുതെന്ന് പറയുക. എല്ലാവരും മനുഷ്യരല്ലേ?
ഈ കുറിപ്പ് കൊണ്ട്, ആര്‍ക്കെലും ഏതെങ്കിലും തരത്തില്‍ പ്രയോജനമുണ്ടാകുമെന്നൊന്നും കരുതി എഴുതിയതല്ല.
മനസ്സിലെ തോന്നലുകള്‍ നിങ്ങളുമായി പങ്കുവെയ്ക്കുക എന്ന ഒറ്റ ഉദ്ദേശമേ ഇതിനുള്ളൂ.

വേറൊരു കാര്യം, പ്രതിരോധ വ്യായാമം നാളെ മുതല്‍ ആരംഭിയ്ക്കാമെന്ന് വിചാരിയ്ക്കുന്നു. അതും വെറുതെ എഴുതുന്നതാണ്. ഞാനെന്നെ കാണുന്നത് നിങ്ങളോട് പറയുന്നു. അങ്ങനെയേ കരുതാവൂ. വായിയ്ക്കുമല്ലോ…. നാളെ കാണാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: VR Manikandan’s post viral Facebook  police officers behaviors to ordinary people in lockdown days

We use cookies to give you the best possible experience. Learn more