| Wednesday, 27th April 2022, 9:11 pm

എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒരു ആദിവാസിയെ കാണാന്‍ കഴിയില്ല; പണം മാത്രമാണ് നിയമനത്തിന്റെ മാനദണ്ഡം: വി.പി. സാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരു തരത്തിലുമുള്ള മെറിറ്റും പാലിക്കാതെയാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം നടക്കുന്നതെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു. ‘എയ്ഡഡ് നിയമനം പി.എസ്.സിക്ക്, കേരളം പ്രതികരിക്കുന്നു’ എന്ന ഡൂള്‍ന്യൂസിന്റെ പ്രത്യേക പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സാനു.

പണം മാത്രമാണ് എയ്ഡഡ് മേഖലയിലെ മാനദണ്ഡം. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. കേരളാ ബാങ്കിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ഒരുങ്ങുകയാണ്. അതിന്റെകൂടെ പ്രധാനപ്പെട്ട ഒന്നാണ് എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുന്നതുസംബന്ധിച്ച ചര്‍ച്ചകളെന്നും സാനു പറഞ്ഞു.

സവര്‍ണ ഹിന്ദു സമുദായത്തിനും ക്രിസ്ത്യന്‍ സമുദായത്തിനും വലിയ മേല്‍കൈ ഈ മേഖലയിലുണ്ട്. മെറിറ്റും സാമൂഹിക നീതിയുമൊക്കെ നടപ്പിലാകണമെങ്കില്‍ നിയമനം പി.എസ്.സിക്ക് വിടേണ്ടതുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന കാരണമാകുമെന്നാണ് കരുതുന്നത്.

മെറിറ്റും സാമൂഹിക നീതിയുമാണ് ഇവിടെ നോക്കേണ്ടത്, സാമൂഹിക നീതി അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒരു ആദിവാസിയെ നോക്കിയാല്‍ കാണാന്‍ കഴിയില്ല. ദളിതരുടെ നമ്പര്‍ വളരെ കുറവാണ്, മറ്റ് പിന്നോക്ക വിഭാഗവും കുറഞ്ഞ നിരക്കാണുള്ളതെന്നും സാനു പറഞ്ഞു.

ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനമുണ്ട്. സവര്‍ണ ഹിന്ദു സമുദായത്തിനും ക്രിസ്ത്യന്‍ സമുദായത്തിനും വലിയ മേല്‍കൈ ഈ മേഖലയിലുണ്ട്. മുസ്‌ലിം വിഭാഗത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളുണ്ടെങ്കിലും മുസ്‌ലിങ്ങളിലെ ദരിദ്രവിഭഗങ്ങള്‍ ഈ മേഖലയിലില്ലെന്നും സാനു പറഞ്ഞു.

മുമ്പ് എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയാകുന്ന സമയത്ത് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് രണ്ടാം വിമോചന സമരത്തിന് കോപ്പുകൂട്ടുന്നു എന്നൊക്കെയാണ് പ്രചരിപ്പിച്ചിരുന്നത്. ചില സാമുദായിക്ക സമ്മര്‍ദങ്ങള്‍ അന്നുണ്ടായി. അങ്ങനെയുള്ള സാമുദായിക്ക സമ്മര്‍ദങ്ങളെ സാമൂഹിക സമ്മര്‍ദങ്ങള്‍കൊണ്ട് എതിരിട്ട് തോല്‍പ്പിക്കാനാകണമെന്നും സാനു പറഞ്ഞു.

ഈ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ ഒരു സാമൂഹിക നേതാവിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായത് സ്വാഗതാര്‍ഹമാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ വന്നതില്‍ ഒരു പശ്ചാത്തലമുണ്ട്. പണ്ടുകാലങ്ങളില്‍ സര്‍ക്കാരിന് സ്ഥാപനങ്ങളെ നിയന്ത്രിക്കാത്ത കഴിയാത്ത സമയത്താണ് ട്രസ്റ്റുകളായും സാമുദായിക സംഘടനകളായും മറ്റും എയ്ഡഡ് എന്ന നിലയ്ക്ക് ഏല്‍പ്പിക്കപ്പെടുന്നത്. ആ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് തികച്ചും മാറ്റം വന്നിട്ടുണ്ട്. മുമ്പ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കിയിരുന്നില്ല. ഇപ്പോള്‍ എം.എല്‍.എ, എം.പി ഫണ്ടടക്കം കെട്ടിടങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും സാനു കൂട്ടിച്ചേര്‍ത്തു.

Content Highlights:  VP Sanu says An adivasi cannot be found in aided institutions; Money is the only criterion for appointment

We use cookies to give you the best possible experience. Learn more