'കള്ളനോ, കൊലപാതകിയോ ക്രിമിനലോ ആരുമായിക്കോളട്ടെ, അമിത് ഷാ പറയുന്ന ആളെ പിന്തുണച്ചോളണം'; പാര്‍ട്ടി നേതാക്കളോട് ജാര്‍ഖണ്ഡ് എം.പി
India
'കള്ളനോ, കൊലപാതകിയോ ക്രിമിനലോ ആരുമായിക്കോളട്ടെ, അമിത് ഷാ പറയുന്ന ആളെ പിന്തുണച്ചോളണം'; പാര്‍ട്ടി നേതാക്കളോട് ജാര്‍ഖണ്ഡ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 10:41 am

ന്യൂദല്‍ഹി: കള്ളനോ കൊലപാതകിയോ അംഗവൈകല്യമുള്ളവനോ എന്ന് വേണ്ട ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയേയും പാര്‍ട്ടിക്കാര്‍ പിന്തുണച്ചോളണമെന്ന് ജാര്‍ഖണ്ഡ് എം.പി നിഷികാന്ത് ദുബെ.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും നമ്മള്‍ പൂര്‍ണമായി അനുസരിക്കുകയും വിശ്വസിക്കുകയും വേണമെന്നും ദുബെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാര്‍ഖണ്ഡില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയായിരുന്നു നിഷികാന്ത് ദുബെയുടെ പ്രസ്താവന, ”ബിജെപി ആരെയെങ്കിലും, അവന്‍ വികലാംഗനായാലും കള്ളനായാലും കൊള്ളക്കാരനായാലും കുറ്റവാളിയായാലും നമ്മള്‍ ആ സ്ഥാനാര്‍ത്ഥിയെ എന്തുവിലകൊടുത്തും പിന്തുണയ്ക്കണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി രഘുബര്‍ ദാസിന്റേയും തീരുമാനത്തെ നമ്മള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കണം”- എന്നായിരുന്നു ദുബെ പറഞ്ഞത്.

ബി.ജെ.പി അഴിമതി നിറഞ്ഞ പാര്‍ട്ടിയല്ലാത്തതിനാല്‍ തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വം തിരഞ്ഞെടുക്കുന്ന ഏതൊരാളും നല്ലതായിരിക്കുമെന്ന് നമ്മള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുക. അഴിമതി നടത്താനോ പണം കൈപ്പറ്റാനോ കേന്ദ്രത്തിലോ സംസ്ഥാനത്തിലോ ആരെയും നമ്മള്‍ അനുവദിച്ചിട്ടില്ലെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

പി. ചിദംബരത്തെപ്പോലെയുള്ള ഒരാളെ അഴിക്കുള്ളിലാക്കാന്‍ പോലും ഇന്ന് നമുക്ക് കഴിഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയേയും ബി.ജെ.പി ജയിലിലാക്കും. – ദുബെ അവകാശപ്പെട്ടു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുകയാണ് നിഷികാന്ത് ദുബെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ