| Tuesday, 5th December 2023, 8:58 pm

മുമ്പ് മറ്റുചിലരോടും കഥ പറഞ്ഞിരുന്നു; എന്നാല്‍ പൃഥ്വിരാജ് മാത്രമാണ് പ്രഫഷണലായി റെസ്‌പോണ്ട് ചെയ്തത്: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ച് തിരകഥയൊരുക്കിയ സിനിമയായിരുന്നു ഇത്.

തങ്ങള്‍ ‘അമര്‍ അക്ബര്‍ അന്തോണി’യുടെ കഥ പറയാനായി പൃഥ്വിരാജിനെ കണ്ടതിനെ പറ്റി പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങളുടെ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ഓരോ ദിവസത്തേയും ഓര്‍മകള്‍ വിലപ്പെട്ടതാണ്. എനിക്ക് പറയാന്‍ ആഗ്രഹമുള്ള ഒരു കാര്യം പറയാം.

അമര്‍ അക്ബര്‍ അന്തോണിയുടെ കഥ പലരോടും പറഞ്ഞിട്ടുണ്ട്. രാജു ചേട്ടനോട് പറയാന്‍ പോകുന്ന കാര്യം കേട്ടതും എല്ലാവരും അദ്ദേഹത്തിന് ഭയങ്കര ജാഡയാകും എന്നാണ് പറഞ്ഞത്.

അഹങ്കാരി, ജാഡക്കാരന്‍ എന്നൊക്കെയല്ലേ പുള്ളിയെ എല്ലാവരും പറയുന്നത്. കഥ പറയാന്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ പുള്ളി എന്നോട് ‘ആഹ്, തന്നെ എനിക്ക് അറിയാടാ’ എന്നാണ് ആദ്യം പറഞ്ഞത്.

അപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഇതിനിടയില്‍ ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ പ്രൊഡ്യൂസര്‍ വരുമെന്നും കഥ കേള്‍ക്കുന്നതിന്റെ ഇടയില്‍ അവര്‍ വരുമ്പോള്‍ മാത്രം തനിക്ക് പത്ത് മിനിറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞു.

പിന്നെ വൈഫിനെ ഫോണില്‍ വിളിച്ച് ഒരു കഥ കേള്‍ക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍ സൈലന്റ് ആക്കിയിട്ട് മാറ്റിവെച്ചു. അതുകഴിഞ്ഞ് പുള്ളി ശ്രദ്ധിച്ച് ആ കഥ മുഴുവന്‍ കേട്ടു.

അതിന് മുന്‍പ് വേറെ രണ്ടുമൂന്നു പേരോട് കഥ പറഞ്ഞിരുന്നു. അപ്പോള്‍ അവരുടെ അടുത്ത് നിന്ന് ഉണ്ടായ റെസ്‌പോണ്‍സ് വെച്ച് നോക്കുമ്പോള്‍ നമുക്ക് ഇയാള്‍ എന്ത് പ്രഫഷണലാണെന്ന് തോന്നി.

ആള്‍ക്ക് ചിരി വന്നാല്‍ പൊട്ടിച്ചിരിക്കും. എന്തെങ്കിലും മനസിലായില്ലെങ്കില്‍ അത് ചോദിക്കും. അത്രയും ഇന്‍വോള്‍വായിട്ട് കേള്‍ക്കുന്നത് കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പേടിമാറി. ആളുകള്‍ ഉണ്ടാക്കി വെച്ച പിക്ചര്‍ അല്ല പുള്ളിയെന്ന് മനസിലായി.

പിന്നെ പുള്ളിയോട് വര്‍ക്ക് ചെയ്യുമ്പോള്‍ ആണെങ്കിലും അത്രയും കംഫര്ട്ടബിളാണ്. ആളെ പറ്റി ‘ഹാ പൃഥ്വിരാജ് ആണോ’ എന്ന് ചോദിച്ച് ആവശ്യമില്ലാത്തതൊക്കെ പലരും പറഞ്ഞിരുന്നു.

സത്യത്തില്‍ അതിന്റെയൊന്നും ആവശ്യമില്ല. പക്ഷേ എല്ലാരും പറയുമ്പോള്‍ നമ്മള്‍ അത് സത്യമാകുമെന്ന് ചിന്തിക്കുമല്ലോ. പക്ഷേ അതൊക്കെ വെറുതെയായിരുന്നു. ഞങ്ങള്‍ക്ക് അവിടെ സ്മൂത്തായിട്ട് എല്ലാ കാര്യങ്ങളും നടക്കാന്‍ കാരണമായത് പുള്ളിയാണ്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more