| Sunday, 3rd December 2023, 5:54 pm

മമ്മൂക്ക ഹൈദരാബാദിലെ ഷൂട്ടിങ്ങ് നിര്‍ത്തി എന്നെ കാണാന്‍ ഹോസ്പിറ്റലിലെത്തി; നമുക്ക് വേറെ പടം നോക്കാമെന്ന് പറഞ്ഞു: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി അഭിനയിക്കുകയും പ്രൊഡ്യൂസ് ചെയ്യുകയും ചെയ്ത സിനിമയാണ് സ്ട്രീറ്റ്ലൈറ്റ്‌സ്. ഈ സിനിമയുടെ ഷൂട്ടിന്റെ രണ്ടാം ദിവസത്തില്‍ തനിക്ക് പരിക്ക് പറ്റിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

പരിക്ക് പറ്റിയത് കാരണം കയ്യില്‍ സര്‍ജറി ചെയ്‌തെന്നും അടുത്ത ദിവസം മമ്മൂട്ടി തന്നെ കാണാന്‍ ഹോസ്പിറ്റലില്‍ വന്നെന്നും താരം പറയുന്നു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.

‘സിനിമയുടെ ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസമാണ് എന്റെ കയ്യില്‍ പരിക്ക് പറ്റുന്നത്. നല്ല വേദനയും എല്ല് ഒടിയുന്ന ശബ്ദവുമുണ്ടായിരുന്നു. ഹോസ്പിറ്റലില്‍ ചെന്ന് എക്സറേ എടുത്തു. ചെറിയ ഒടിവാണെന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. എനിക്ക് അത് കേട്ടപ്പോഴാണ് സമാധാനമായത്.

ഞാന്‍ ഡോക്ടറോട് പ്ലാസ്റ്റര്‍ ഇടേണ്ടി വരുമോയെന്ന് ചോദിച്ചു. അപ്പോള്‍ ഡോക്ടര്‍ ‘പ്ലാസ്റ്ററോ, എന്തായാലും സ്റ്റീല്‍ ഇടേണ്ടി വരും’ എന്നാണ് മറുപടി പറഞ്ഞത്. കൈ ശരിയായി വരാന്‍ മൂന്നുമാസം സമയമെടുക്കുമെന്നും പറഞ്ഞു.

അതുകേട്ട് എനിക്ക് കരച്ചിലൊക്കെ വന്നു. നല്ല വേദനയുണ്ടായിരുന്നു, അതിന്റെ കൂട്ടത്തില്‍ ഇതും. ആ സിനിമയാണെങ്കില്‍ ഷൂട്ട് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.

ഷ്യാമേട്ടന്‍ (ഷ്യാംദത്ത്) ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു സ്ട്രീറ്റ്ലൈറ്റ്‌സ്. കട്ടപ്പനയുടെ ക്യാമറമാനായിരുന്നു ഷ്യാമേട്ടന്‍. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്യുന്നു, അഭിനയിക്കുന്നു. അതേ സിനിമയിലാണ് ഞാന്‍ അഭിനയിക്കേണ്ടത്.

എനിക്ക് ആകെ വിഷമമായി. ഷ്യാമേട്ടന്‍ കാര്യമറിഞ്ഞ് ഹോസ്പിറ്റലിലേക്ക് ഓടിവന്നു. അപ്പോള്‍ അവിടുന്ന് സര്‍ജറി ചെയ്യില്ലെന്ന് പറഞ്ഞിട്ട് അടുത്ത ഹോസ്പിറ്റലിലേക്ക് പോകുകയാണ് ഞാന്‍.

ഈ സിനിമ നടക്കില്ലല്ലോ എന്നോര്‍ത്ത് സങ്കടപെട്ട് എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഇങ്ങനെ ഒഴുകുകയാണ്. ഷ്യാമേട്ടന്‍ എന്നെ കുറേ സമാധാനിപ്പിച്ചു. പിന്നെ കൈയുടെ സര്‍ജറി ചെയ്തു.

ഞാന്‍ പിറ്റേന്ന് നോക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ റൂമിലേക്ക് കയറി വരുന്നു. നോക്കുമ്പോള്‍ മമ്മൂക്കയാണ്. മമ്മൂക്ക ആ സമയത്ത് ഹൈദരാബാദിലായിരുന്നു. അവിടെ ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന പടം നിര്‍ത്തി വെച്ചിട്ട് വന്നതാണ്.

പുള്ളി പ്രൊഡ്യൂസ് ചെയ്യുന്ന പടത്തിലാണല്ലോ അപകടം സംഭവിച്ചത്. അതുകൊണ്ട് ആ ഷൂട്ട് നിര്‍ത്തിവെച്ച് വന്നതാണ്. ‘എന്താടാ’ എന്നാണ് ആദ്യം ചോദിച്ചത്. അപ്പോള്‍ ഞാന്‍ ‘അത് പിന്നെ കൈ’ എന്ന് പറഞ്ഞു.

പോട്ടേ, സാരമില്ല. നമുക്ക് വേറെ എന്തെങ്കിലും നോക്കാമെന്ന് പറഞ്ഞ് മമ്മൂക്ക സമാധാനിപ്പിച്ചു. ശരിക്കും പറഞ്ഞാല്‍ അപ്പോള്‍ വിഷമുണ്ടായിരുന്നെങ്കില്‍ പോലും എല്ലാം നല്ലതിനാണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Mammootty

We use cookies to give you the best possible experience. Learn more