| Wednesday, 13th May 2020, 10:34 pm

വൈറസ് സ്വാഭാവികമായി ഉണ്ടായതല്ല, ലാബില്‍ ഉണ്ടാക്കിയതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; ആരോപണം അമേരിക്ക ചൈനക്കെതിരെ തിരിയുന്നതിനിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകമൊട്ടാകെ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊറോണയ്ക്കിടയില്‍ ജീവിക്കാന്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സ്വാഭാവികമായി ഉണ്ടായ വൈറസല്ല. മറിച്ച് കൃത്രിമമായി ലാബില്‍ ഉണ്ടാക്കിയതാണെന്ന് ഗഡ്കരി ആരോപിച്ചു.

ലോകമൊട്ടാകെ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വാക്‌സിന്‍ ഇതുവരെ ലഭ്യമല്ല. പെട്ടെന്നുതന്നെ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ കണ്ടുപിടിച്ചുകഴിഞ്ഞാല്‍ എല്ലാ പ്രശ്‌നവും അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍.ഡി. ടിവിയോടായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

‘മറ്റൊരു പ്രശ്‌നം രീതിശാസ്ത്രമാണ്. വൈറസിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാന്‍ ചില രീതികള്‍ ആവശ്യമാണ്. ഇത് സ്വാഭാവികമായി ഉണ്ടായതല്ല എന്നതാണ് അപ്രതീക്ഷിതമായ കാര്യം. ലബോറട്ടറിയില്‍ ഉണ്ടായ വൈറസാണ്. ലോകം ഇതിനെതിരെ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ശാസ്ത്രജ്ഞര്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയാല്‍ പിന്നെ യാതൊരു പ്രശ്‌നവുമുണ്ടാകില്ല’,ഗഡ്കരി പറഞ്ഞു.

കൊവിഡ് പേടിയില്‍ നാടുകളിലേക്ക് തിരിച്ചുപോയ അതിഥി തൊഴിലാളികള്‍ തിരിച്ചെത്തിയാല്‍ വ്യവസായങ്ങള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുക്ക് കൊറോണയെ പ്രതിരോധിക്കേണ്ടതുണ്ട്. പക്ഷേ, നമ്മള്‍ സാമ്പത്തിക പ്രതിസന്ധിയുമായി യുദ്ധത്തിലാണ്. നമ്മുടേത് ഒരു ദരിദ്ര രാജ്യമാണ്. മാസങ്ങളില്‍നിന്ന് മാസങ്ങളിലേക്ക് ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് രാജ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more