കുറ്റപത്രം സമര്‍പ്പിക്കാന്‍ ബാക്കിയുള്ളത് ഒരു ദിവസം മാത്രം; പാലത്തായി കേസില്‍ കുട്ടിക്ക് നീതി ആവശ്യപ്പെട്ട് വെര്‍ച്വല്‍ മനുഷ്യ ചങ്ങലയുമായി പ്രതിഷേധക്കാര്‍
Kerala News
കുറ്റപത്രം സമര്‍പ്പിക്കാന്‍ ബാക്കിയുള്ളത് ഒരു ദിവസം മാത്രം; പാലത്തായി കേസില്‍ കുട്ടിക്ക് നീതി ആവശ്യപ്പെട്ട് വെര്‍ച്വല്‍ മനുഷ്യ ചങ്ങലയുമായി പ്രതിഷേധക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 10:22 pm

കണ്ണൂര്‍: കണ്ണൂരിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവായ പ്രതിക്കെതിരെ കുറ്റ പത്രം നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത് 89 ദിവസം പിന്നിട്ടും ക്രൈംബ്രാംഞ്ച് ഇതുവരെ കേസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ പീഡനത്തിന് ഇരയായ നാലാംക്ലാസുകാരിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വെര്‍ച്വല്‍ മനുഷ്യച്ചങ്ങലയും ക്യാംപെയിനും നടക്കുന്നുണ്ട്.

കേസില്‍ ഒരു തരത്തിലുള്ള പുരോഗതി ഇല്ലെന്നും 90 ദിവസത്തെ റിമാന്റ് കഴിഞ്ഞ് പ്രതി പുറത്തിറങ്ങാന്‍ പോവുകുന്ന സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും അധികാരികള്‍ സംഭവത്തില്‍ മൗനംപാലിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പ്രതിക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് സാമൂഹ്യപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍ക നേരത്തെ തുറന്ന കത്ത് എഴുതിയിരുന്നു.

പോക്സോ കേസുകളില്‍ 90 ദിവസത്തിന് ശേഷം പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നത് കാരണം പ്രതിയായ പത്മരാജന്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീജ കത്തെഴുതിയത്.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളിലെ പത്ത് വനിതകള്‍ നിരാഹാരമനുഷ്ഠിക്കുകയും ചെയ്തിരുന്നു. രമ്യ ഹരിദാസ് എം പി, ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ്), അംബിക (എഡിറ്റര്‍ മറുവാക്ക്), ശ്രീജ നെയ്യാറ്റിന്‍കര (ആക്ടിവിസ്റ്റ്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), അഡ്വ ഫാത്തിമ തഹ്ലിയ ( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്),കെ.കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമണ്‍ ഇന്ത്യ മൂവ്മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവര്‍ത്തക), ലാലി പി എം ( സിനിമാ പ്രവര്‍ത്തക) എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്.

കുട്ടിക്ക് നീതി ആവശ്യപ്പെട്ട്  വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയിത്.

ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പാലത്തായി ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതി. മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിയ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ പിടികൂടുത് വൈകിപ്പിച്ചു. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നപ്പോള്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍വെച്ചു തന്നെ അറസ്റ്റിലാകുന്നത്.

കുട്ടി തന്നെ അധ്യാപകന്റെ ക്രൂരത പറഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയിരുന്നു. അച്ഛന്‍ മരണപ്പെട്ട കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കുട്ടിയേയും മാതാവിനേയും കൊന്നുകളയുമെന്നായിരുന്നു പത്മരാജന്റെ ഭീഷണി.

കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനിലും മറ്റും വിളിപ്പിച്ച് പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഗൈനക്കോളജിസ്റ്റ് വരെ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ കൊണ്ട് മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ