2011ല്‍ സച്ചിനായി നേടിയ പോലെ ഈ വര്‍ഷം വിരാടിനായി ഇന്ത്യ ലോകകപ്പ് വിജയിക്കുമെന്ന് വിശ്വസിക്കുന്നു: സെവാഗ്
Cricket news
2011ല്‍ സച്ചിനായി നേടിയ പോലെ ഈ വര്‍ഷം വിരാടിനായി ഇന്ത്യ ലോകകപ്പ് വിജയിക്കുമെന്ന് വിശ്വസിക്കുന്നു: സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th June 2023, 5:09 pm

2011ല്‍ ഇന്ത്യന്‍ ടീം സച്ചിൻ ടെണ്ടുല്‍ക്കറിന് ലോകകപ്പ് നേടിക്കൊടുത്തത് പോലെ 2023ല്‍ വിരാട് കോഹ്‌ലിക്കായി കിരീടമുയര്‍ത്തണം എന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്.

കോഹ്‌ലി ടൂർണ്‍ണമെന്റില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നും ഇന്ത്യയിലെ പിച്ചുകളെക്കുറിച്ച് മനസിലാക്കി കളിക്കാന്‍ താരത്തിന് കഴിയുമെന്നും സെവാഗ് പറഞ്ഞു. 2023 ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഷെഡ്യൂള്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.

‘ഞങ്ങള്‍ 2011ലെ ലോകകപ്പ് കളിച്ചത് സച്ചിന് വേണ്ടിയാണ്. ഞങ്ങളത് നേടി. സച്ചിന് നല്ല രീതിയിലുള്ള ഒരു വിരമിക്കല്‍ നല്‍കാന്‍ സാധിച്ചു. വിരാട് കോഹ്ലിയും ഇപ്പോള്‍ ആ സ്‌റ്റേജിലാണ്. അവന്‍ ഈ സമയത്തും 100 ശതമാനത്തിലധികം ടീമിന് നല്‍കുന്ന കളിക്കാരനാണ്.

വിരാട് കോഹ്‌ലി ഈ ലോകകപ്പ് നേടുകയാണെങ്കില്‍, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 1,00,000 ആളുകള്‍ അതിന് സാക്ഷിയാകും.
ഇന്ത്യയിലെ പിച്ചുകളെക്കുറിച്ച് അവന് നന്നായി അറിയാം. അവന്‍ ഒരുപാട് റണ്‍സ് നേടുമെന്ന് എനിക്കുറപ്പുണ്ട്,’ സെവാഗ് പറഞ്ഞു.

ഈ ലോകകപ്പില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് വിരാട് കോഹ്‌ലി തകര്‍ക്കുമോ എന്ന ചോദ്യത്തിന് സാധ്യയുണ്ട് എന്നായിരുന്നു സെവാഗിന്റെ മറുപടി.

‘ഞാന്‍ എപ്പോഴും കുട്ടികളോട് പറയാറുണ്ട് വിരാട് കോഹ്ലിയില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ടെന്ന്. അവന്‍ ഗ്രൗണ്ടില്‍ വലിയ സൂക്ഷ്മതയോടെ കളിക്കുന്നവനാണ്,’ സെവാഗ് പറഞ്ഞു.

അതേസമയം, ഷെഡ്യൂള്‍ പുറത്തുവന്നപ്പോള്‍ ശക്തരായ ഓസീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയും ആദ്യ ഘട്ടത്തില്‍ ടീം ഇന്ത്യക്ക് മത്സരമുണ്ട്.

Content Highlight: Virender Sehwag says about Virat Kohli