നോക്കൗട്ടിലും കിങ് കോഹ്‌ലി തന്നെ; മറികടന്നത് സച്ചിനെയും ധോണിയെയും പിന്നെ ഗംഭീറിനെയുമടക്കമുള്ള ലെജന്‍ഡുകളെ
Sports News
നോക്കൗട്ടിലും കിങ് കോഹ്‌ലി തന്നെ; മറികടന്നത് സച്ചിനെയും ധോണിയെയും പിന്നെ ഗംഭീറിനെയുമടക്കമുള്ള ലെജന്‍ഡുകളെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th November 2022, 4:03 pm

ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനവല്‍ മത്സരം അഡ്‌ലെയ്ഡില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ് ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.

അര്‍ധ സെഞ്ച്വറി തികച്ച വിരാടിന്റെയും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്.

ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയപ്പെട്ട മത്സരത്തിലെ പവര്‍ പ്ലേ ഘട്ടത്തില്‍ റണ്‍സ് നേടാന്‍ സാധിക്കാതെ ഇന്ത്യ ഉഴറിയിരുന്നു. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും ഹര്‍ദിക്കിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി സ്‌കോര്‍ ഉയര്‍ത്തി.

33 പന്തില്‍ നിന്നും ഹര്‍ദിക് 63 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ നിന്നും  50 റണ്‍സാണ് കോഹ് ലി സ്വന്തമാക്കിയത്.

അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റര്‍ എന്ന ലോക റെക്കോഡാണ് വിരാടിനെ തേടിയെത്തിയത്.

ഇതിന് പുറമെ ഒരു ഇന്ത്യന്‍ റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് മത്സരങ്ങളുടെ (ഏകദിനവും ടി-20യും) നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് വിരാടിനെ തേടിയെത്തിയത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി എന്നിവരെയെല്ലാം മറികടന്നുകൊണ്ടാണ് വിരാട് ഈ നേട്ടം കരസ്ഥമാക്കിയത്.

 

നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍മാര്‍

1. വിരാട് കോഹ്‌ലി – 350

2. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 339

3. രോഹിത് ശര്‍മ – 333

4. എം.എസ്. ധോണി – 305

5. ഗൗതം ഗംഭീര്‍ – 273

അതേസമമയം, സെമി ഫൈനലില്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചിരിക്കുന്നത്. പവര്‍ പ്ലേയില്‍ ആഞ്ഞടിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ആ മൊമെന്റം തുടര്‍ന്നും നിലനിര്‍ത്തി. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ത്താണ് ബട്‌ലറും ഹേല്‍സും സ്‌കോര്‍ ഉയര്‍ത്തുന്നത്.

ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 91 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ പാകിസ്ഥാനെ നേരിടും.

 

Content Highlight:  Virat Kohli surpasses Sachin Tendulkar, Rohit Sharma and Dhoni in record list