| Saturday, 23rd November 2019, 3:07 pm

ഒറ്റയടിക്ക് സച്ചിനെയും പോണ്ടിങ്ങിനെയും മറികടന്ന് ഇന്ത്യന്‍ നായകന്‍; ഈഡനില്‍ കോഹ്‌ലി ചുവടുവെച്ചത് 70-ാം ശതകത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ റെക്കോഡുകള്‍ പഴങ്കഥയാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ റിക്കി പോണ്ടിങ്ങിന്റെയും റെക്കോഡുകളാണ് കോഹ്‌ലി ശനിയാഴ്ച ഉച്ചയ്ക്കു മറികടന്നത്.

ഒരു ക്യാപ്റ്റന്‍ നേടുന്ന ടെസ്റ്റ് സെഞ്ചുറികളുടെ പട്ടികയിലാണ് പോണ്ടിങ്ങിനെ പിന്തള്ളി കോഹ്‌ലി രണ്ടാംസ്ഥാനത്തെത്തിയത്. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ടാം ദിവസമാണ് തന്റെ 27-ാം സെഞ്ചുറി കോഹ്‌ലി നേടിയത്.

ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നില്‍ക്കേ കോഹ്‌ലി നേടുന്ന 20-ാം സെഞ്ചുറിയാണിത്. 23 ടെസ്റ്റ് സെഞ്ചുറികള്‍ സ്വന്തമായുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേം സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ ഫോര്‍മാറ്റുകളിലുമായി കോഹ്‌ലി നേടുന്ന 70-ാം സെഞ്ചുറിയാണിത്. എല്ലാ ഫോര്‍മാറ്റുകളിലുമായി ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ഇതോടെ നേടിയത് 41-ാം സെഞ്ചുറിയാണ്.

അതിനിടെ 27 ടെസ്റ്റ് സെഞ്ചുറികള്‍ വേഗത്തില്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 141 ഇന്നിങ്‌സുകളിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാത്രമല്ല, ഏറ്റവും വേഗത്തില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിനെ മറികടക്കാനും അദ്ദേഹത്തിനായി. സച്ചിന്‍ 505 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടമുണ്ടാക്കിയപ്പോള്‍, കോഹ്‌ലിക്ക് അതിനായി വേണ്ടിവന്നത് 439 ഇന്നിങ്‌സുകളാണ്. പോണ്ടിങ് നേടിയതാകട്ടെ, 649 ഇന്നിങ്‌സുകളില്‍ നിന്ന്.

വെള്ളിയാഴ്ച ഇതേ ടെസ്റ്റിന്റെ ആദ്യദിനം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലി അയ്യായിരം റണ്‍സ് പിന്നിട്ടിരുന്നു.

We use cookies to give you the best possible experience. Learn more