വിശ്വസിക്കാം, 2023ല്‍ നിങ്ങള്‍ക്ക് വിന്റേജ് വിരാട് കോഹ്‌ലിയെ കാണാന്‍ സാധിക്കും: കോച്ച്
Sports News
വിശ്വസിക്കാം, 2023ല്‍ നിങ്ങള്‍ക്ക് വിന്റേജ് വിരാട് കോഹ്‌ലിയെ കാണാന്‍ സാധിക്കും: കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th January 2023, 12:10 pm

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. 2023 ഏകദിന ലോകകപ്പിന് മുമ്പ് തന്നെ വിരാട് സ്വയം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023 ലോകകപ്പ് അടുത്ത് വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഓരോ ഏകദിന മത്സരങ്ങളും അത്രത്തോളം പ്രധാനമാണ്. വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയതും ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായ വസ്തുതയാണ്.

ഏറെ കാലത്തെ സെഞ്ച്വറി വരള്‍ച്ചക്ക് ശേഷമായിരുന്നു വിരാട് കോഹ്‌ലി ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു മൂന്ന് വര്‍ഷത്തിന് ശേഷം വിരാടിന്റെ ബാറ്റില്‍ നിന്നും മൂന്നക്കം പിറന്നത്.

91 പന്തില്‍ നിന്നും 113 റണ്‍സായിരുന്നു വിരാട് സ്വന്തമാക്കിയത്. 11 ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു വിരാട് സെഞ്ച്വറി റോയലാക്കിയത്.

2022 വിരാടിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല എന്നും എന്നാല്‍ ഈ വര്‍ഷം അതെല്ലാം മാറുമെന്നും രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെടുന്നു.

‘കഴിഞ്ഞ വര്‍ഷത്തെ അവന്റെ കണ്‍വേര്‍ഷന്‍ റേറ്റ് ഒട്ടും മികച്ചതായിരുന്നില്ല. എപ്പോഴെല്ലാം അവന്‍ 25 റണ്‍സ് സ്‌കോര്‍ ചെയ്‌തോ, അപ്പോഴെല്ലാം അവന്‍ വമ്പന്‍ സ്‌കോര്‍ നേടുമെന്നായിരുന്നു ആളുകള്‍ പ്രതീക്ഷിച്ചിരുന്നത്.

എല്ലാ കളിക്കാരന്റെയും ജീവിതത്തില്‍ മോശപ്പെട്ട കാലം ഉണ്ടായിരിക്കും. 2023ല്‍ നമുക്ക് വിന്റേജ് വിരാട് കോഹ്‌ലിയെ കാണാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

‘അവന്‍ ഇന്ത്യയെ ഒരുപാട് തവണ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. വിരാടിനെ സംബന്ധിച്ച് അവന് ആളുകളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിക്കാതെ പോയ ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ 2023 ലോകകപ്പിന് മുമ്പ് അവന്‍ സ്വയം തെളിയിക്കും,’ രാജ്കുമാര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കാണ് ഇനി കളമൊരുങ്ങുന്നത്. നേരത്തെ നടന്ന ടി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ഐ.സി.സി ഏകദിന ലോകകപ്പും വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഓരോ ഏകദിന മത്സരങ്ങളും നിര്‍ണായകമായിരിക്കും.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലുണ്ടാവുക. നേരത്തെ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താതെയാണ് ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതെങ്കില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

ശ്രീലങ്ക സ്‌ക്വാഡ്:

അഷെന്‍ ബണ്ഡാര, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, നുവാഹിന്ദു ഫെര്‍ണാണ്ടോ, പാതും നിസങ്ക, ചമീക കരുണരത്‌നെ, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സധീര സമരവിക്രമ (വിക്കറ്റ് കീപ്പര്‍), ദില്‍ഷന്‍ മധുശങ്ക, ദുനിത് വെല്ലലാഗെ, ജെഫ്രി വാന്‍ഡെര്‍സേ, ലാഹിരു കുമാര, മഹീഷ് തീക്ഷണ, പ്രമോദ് മധുഷന്‍.

 

 

Content Highlight: Virat Kohli’s childhood coach backs him to score big in 2023