സഞ്ജുവിനെ കിട്ടിയില്ല പക്ഷെ പരാഗിനെ കിട്ടി; റെയ്‌നയേയും മറികടന്ന് വിരാട് ചരിതം
Sports News
സഞ്ജുവിനെ കിട്ടിയില്ല പക്ഷെ പരാഗിനെ കിട്ടി; റെയ്‌നയേയും മറികടന്ന് വിരാട് ചരിതം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th April 2024, 10:55 am

മന്‍സിങ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

ടോസ് നേടിയ രാജസ്ഥാന്‍ ബെംഗളൂരുവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ബെംഗളൂരുവിന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍.

ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ടീമിന്റെ വിജയം എളുപ്പമാക്കിയത്. 58 പന്തില്‍ നിന്ന് നാല് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുകയായിരുന്നു ബട്‌ലര്‍.

72 പന്തില്‍ നിന്ന് നാല് സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. താരത്തിന് ഐ.പി.എല്‍ കരിയറിലെ 8ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിച്ചു. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും അതികം സെഞ്ച്വറി നേടിയ താരമാകാനും വിരാടിന് കഴിഞ്ഞു.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഫീല്‍ഡിങ്ങില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. മത്സരത്തില്‍ സഞ്ജുവിന്റെ ക്യാച്ച് നഷ്ടപ്പെട്ടെങ്കിലും റിയാന്‍ പരാഗിനെ കയ്യിലാക്കിയപ്പോള്‍ വിരാടിനെ തേടിയെത്തിയത് തകര്‍പ്പന്‍ നേട്ടമാണ്.

ഐ.പി.എല്ലില്‍ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയിലല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ച് സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്. മുന്‍ ചെന്നൈ താരം സുരേഷ് റെയ്‌നയുടെ റെക്കോഡാണ് വിരാട് മറികടന്നത്.

ഐ.പി.എല്ലില്‍ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയിലല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ച് സ്വന്തമാക്കുന്ന താരം

 

വിരാട് കോഹ്‌ലി – 110*

സുരേഷ് റെയ്‌ന – 109

കിറോണ്‍ പൊള്ളാര്‍ഡ് – 103

രോഹിത് ശര്‍മ – 99

ബെംഗളൂരുവിന്റെ ക്യാപ്റ്റനെയും സൗരവ് ചൗഹാനെയും ആര്‍.ആര്‍ സ്പിന്നര്‍ യുവേന്ദ്ര ചാഹലാണ് പുറത്താക്കിയത്. കൂടാതെ നാന്ദ്രെ ബര്‍ഗര്‍ മാര്‍ക്‌സ് വെല്ലിനെ ഒരു റണ്‍സിനും പുറത്താക്കി.

ബെംഗളൂരുവിന് വേണ്ടി റീസ് ടോപ്ലേ രണ്ട് വിക്കറ്റും യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇതോടെ പോയിന്റ് ടേബിളില്‍ 8 പോയിന്റ് നേടി രാജസ്ഥാനാണ് മുന്നില്‍.

 

Content Highlight: Virat Kohli In Record Achievement