ഇതിഹാസങ്ങള്‍ക്കും മുകളിലാണ് ഇനി ഇവന്റെ സ്ഥാനം; അടിച്ച് കയറിയത് ഇടിമിന്നല്‍ റെക്കോഡില്‍
Sports News
ഇതിഹാസങ്ങള്‍ക്കും മുകളിലാണ് ഇനി ഇവന്റെ സ്ഥാനം; അടിച്ച് കയറിയത് ഇടിമിന്നല്‍ റെക്കോഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 5:03 pm

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സിലെ ബാറ്റിങ് അവസാനിപ്പിച്ചു. മത്സരം അവസാനിക്കാന്‍ ഒരു ദിവസത്തിലധികം മാത്രം ബാക്കി നില്‍ക്കവെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 23 റണ്‍സിന് പുറത്താകുമ്പോള്‍ ഇന്ത്യ 55 റണ്‍സാണ് നേടിയത്. പിന്നീട് യശസ്വി ജയ്‌സ്വാളിന്റെ മിന്നും പ്രകടനത്തില്‍ ഇന്ത്യ കുതിക്കുകയായിരുന്നു. 51 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് താരം നേടിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്‍ 36 പന്തില്‍ നിന്ന് 39 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് വെറും ഒമ്പത് റണ്‍സും നേടിയാണ് പുറത്തായത്. പിന്നീട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് സ്റ്റാര്‍ ബാറ്റര്‍ വിരാടാണ്. കോഹ്‌ലി 35 പന്തില്‍ നിന്ന് 47 റണ്‍സ് നേടി കൂടാരം കയറിയിരുന്നു. നേടിയത് 47 റണ്‍സാണെങ്കിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ വിരാടിന് സാധിച്ചിരിക്കുകയാണ്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കുമാര്‍ സങ്കക്കാര തുടങ്ങിയ ഇതിഹാസങ്ങളെ മറികടക്കാനാണ് വിരാടിന് സാധിച്ചത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, ഇന്നിങസ്

വിരാട് കോഹ്‌ലി – 594 ഇന്നിങസ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 623 ഇന്നിങ്‌സ്

കുമാര്‍ സങ്കക്കാര – 648 – ഇന്ിനിങസ്

റിക്കി പോണ്ടിങ് – 650 ഇന്നിങസ്

മത്സരത്തില്‍ കെ.എല്‍. രാഹുല്‍ 43 പന്തില്‍ നിന്ന് 68 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് നേടിയത്.

തുടര്‍ന്ന് ജഡേജ (8), അശ്വിന്‍ (1), ആകാശ് ദീപ് (12) എന്നിവര്‍ പെട്ടന്ന് പുറത്തായതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹ്‌മൂദ് ഒരു വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസ്ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ നാല് വിക്കറ്റും നേടി.

 

 

Content Highlight: Virat Kohli In Great Record Achievement In International Cricket