| Wednesday, 2nd August 2023, 9:37 am

ബാറ്റിങ്ങിനിറങ്ങിയാല്‍ നേടേണ്ടിയിരുന്ന റെക്കോഡ്; ഒരു മത്സരമെങ്കിലും നല്‍കാമായിരുന്നില്ലേ ദ്രാവിഡേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് വിജയിച്ചാണ് ഇന്ത്യ കരീബിയന്‍ മണ്ണില്‍ ജൈത്രയാത്ര തുടരുന്നത്. കഴിഞ്ഞ ദിവസം ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 200 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ബാറ്റ് ചെയ്യാനുള്ള അവസരം പോലും വിരാട് കോഹ്‌ലിക്ക് ലഭിച്ചിരുന്നില്ല.

തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചപ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് വിരാടിന്റെ പേരില്‍ കുറിക്കപ്പെടാതെ പോയത്.

മികച്ച ഫോമില്‍ തുടരുന്ന വിരാട് കോഹ്‌ലിക്ക് ഏകദിനത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ ഈ പരമ്പരയില്‍ അവസരമുണ്ടായിരുന്നു.

നിലവില്‍ 12,892 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. ഈ പരമ്പരയില്‍ 102 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ നേട്ടം വിരാടിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും 13k മാര്‍ക് പിന്നിടുന്ന അഞ്ചാമത് താരം എന്ന റെക്കോഡും വിരാടിന് സ്വന്തമാക്കുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിനിറങ്ങാന്‍ സാധിക്കാത്തതിനാല്‍ അതിന് അവസരം ലഭിച്ചില്ല.

ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഈ മാര്‍ക്ക് പിന്നിടുന്ന ആദ്യ താരം എന്ന റെക്കോഡും വിരാട് കോഹ്‌ലിയുടെ പേരില്‍ ഏഴുതിച്ചേര്‍ക്കപ്പെടുമായിരുന്നു. രോഹിത് ശര്‍മയാണ് ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമന്‍.

നിലവില്‍ 275 മത്സരത്തിലെ 265 ഇന്നിങ്‌സില്‍ നിന്നുമാണ് വിരാട് 12,898 റണ്‍സ് സ്വന്തമാക്കിയത്. 57.32 എന്ന ശരാശരിയിലും 93.62 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടുന്നത്.

ഏകദിനത്തില്‍ 46 തവണ മൂന്നക്കം കണ്ട വിരാട് 65 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 1211 ബൗണ്ടറിയും 138 സിക്‌സറുമാണ് വിരാടിന്റെ കരിയറില്‍ അടിച്ചുകൂട്ടിയത്.

വരാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ ഏകദിന ഫോര്‍മാറ്റില്‍ ഇനി കളിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ വിരാട് ഈ റെക്കോഡ് നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight:  Virat Kohli could not become the batsman to complete 13000 runs in ODIs as he did not get a chance to bat.

We use cookies to give you the best possible experience. Learn more