| Monday, 11th September 2023, 7:36 pm

അന്നേ പറഞ്ഞതാ കൊളംബോയാണ് മുട്ടാന്‍ നിക്കണ്ടാന്ന്; അവന്റെയൊക്കെ ഒരു തീയുണ്ട!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. മഴ കളിച്ച് റിസര്‍വ് ഡേയിലേക്ക് നീണ്ട മത്സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യക്കായി വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും സെഞ്ച്വറി നേടിയപ്പോള്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധസെഞ്ച്വറി സ്വന്തമാക്കി.

94 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുമടക്കമാണ് വിരാട് തന്റെ ഇന്നിങ്‌സ് കെട്ടിപൊക്കിയത്. മധ്യ ഓവറുകള്‍ ആക്രമിച്ച് കളിച്ച രാഹുലിന്റെ ഇന്നിങ്‌സില്‍ 12 ഫോറും രണ്ട് സിക്‌സറുമുണ്ടായിരുന്നു. 147ന് രണ്ട് എന്ന നിലിയിലായിരുന്നു ഇന്നത്തെ മത്സരം ആരംഭിച്ചത്. മധ്യ ഓവറുകളില്‍ രാഹുല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് നങ്കൂരമിട്ട് ബാറ്റ് വീശി. എന്നാല്‍ അവസാന ഓവറുകളില്‍ വിരാട് തനിരൂപം പുറത്തെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പാകിസ്ഥാന്‍ ബൗളര്‍മാരെ നേരിടാന്‍ സാധിക്കില്ല എന്ന വാദം ഇതോടെ പൊളിച്ചടുക്കി കയ്യില്‍ കൊടുക്കുകയാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍.

മത്സരം നടന്ന കൊളംബോയില്‍ വിരാടിന്റെ തുടര്‍ച്ചയായുള്ള നാലാം സെഞ്ച്വറിയാണിത്. കൊളംബോയില്‍ കളിച്ച അവസാന മൂന്ന് മത്സരത്തിലും താരകം 100റണ്‍സിന് മുകളില്‍ നേടിയിരുന്നു. 128*, 131, 110, 122 എന്നിങ്ങനെയാണ് കൊളംബോയില്‍ കളിച്ച കഴിഞ്ഞ നാല് ഇന്നിങ്‌സില്‍ വിരാടിന്റെ സ്‌കോര്‍.

പാക് ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് തല്ലുകിട്ടിയ മത്സരം കൂടിയാണിത്. 10 ഓവര്‍ എറിഞ്ഞ ഷഹീന്‍ 79 റണ്‍സാണ് വഴങ്ങിയത്. ഗില്ലിന്റെ വിക്കറ്റ് ഷഹീനാണ് നേടിയത്. കൂട്ടത്തില്‍ ഭേദമെന്ന് പറയാവുന്ന നസീം ഷാ 9.2 ഓവറില്‍ 53 റണ്‍സ് വഴങ്ങി.

വിരാടിന്റെ ഏകദിന കരിയറിലെ 47ാം സെഞ്ച്വറിയായിരുന്നു മത്സരത്തില്‍ കാണാന്‍ സാധിച്ചത്.

Content Highlight: Virat Kohli Continues his rampage at Colombo

We use cookies to give you the best possible experience. Learn more