| Wednesday, 2nd November 2022, 2:49 pm

വിമര്‍ശിച്ചവര്‍ കാണുന്നില്ലേ? ചരിത്രം ഇനി ഇവനിലൂടെ... ഇതാ കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തില്‍ 17 റണ്‍സ് നേടിയതിന് പിന്നാലെയാണ് കോഹ്‌ലി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്.

ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയെ മറികടന്നാണ് കോഹ്‌ലി ഈ അസുലഭ നേട്ടം കൈവരിച്ചത്. നിലവില്‍ 1033 റണ്‍സാണ് കോഹ്‌ലി തന്റെ ടി-20 ലോകകപ്പ് കരിയറില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത സ്റ്റാറ്റുകളുമായാണ് കോഹ്‌ലി ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. വിരാടിന്റെ ശരാശരിയോ മറ്റു നേട്ടങ്ങളോ മറ്റാര്‍ക്കും തന്നെ അവകാശപ്പെടാനില്ല.

25 മത്സരത്തിലെ 23 ഇന്നിങ്‌സില്‍ നിന്നുമാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മഹേല ജയവര്‍ധനെ 31 ഇന്നിങ്‌സില്‍ നിന്നും നേടിയ 1016 എന്ന സ്‌കോറാണ് കോഹ്‌ലി മറികടന്നത്.

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ആറാം സ്ഥാനത്തുണ്ടായിരുന്ന കോഹ്‌ലി നാല് മത്സരങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുകയായിരുന്നു.

അതേസമയം,. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 14 ഓവര്‍ പിന്നിടുമ്പോള്‍ 119 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

ഹര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്‌ലിയുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്.

എട്ട് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രം നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഹസന്‍ മഹമ്മൂദിന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. അര്‍ധ സെഞ്ച്വറി തികച്ച് കെ.എല്‍. രാഹുലും 30 റണ്‍സുമായി സൂര്യകുമാര്‍ യാദവും മടങ്ങി.

ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനും സെമി സാധ്യത സജീവമാക്കാനും സാധിക്കും.

ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ലിട്ടണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, നൂറുല്‍ ഹസന്‍, മൊസാദ്ദെക് ഹുസൈന്‍, യാസിര്‍ അലി, തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, 1ഹസന്‍ മഹമ്മൂദ്, ഷോരിഫുള്‍ ഇസ് ലാം.

ഇന്ത്യ: കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്

Content Highlight: Virat Kohli  become the highest run getter in T20 world Cup

We use cookies to give you the best possible experience. Learn more