'ഇതിനെല്ലാം കാരണം അയാള്‍ മാത്രമാണ്, അയാളുടെ ഉദ്ദേശം വേറെയാണ്!!!'
Sports News
'ഇതിനെല്ലാം കാരണം അയാള്‍ മാത്രമാണ്, അയാളുടെ ഉദ്ദേശം വേറെയാണ്!!!'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th December 2021, 10:45 pm

വിരാട് കോഹ്‌ലിയും ബി.സി.സി.ഐയുമായുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ ഇപ്പോള്‍ നടന്നിട്ടുള്ള സംഭവവികാസങ്ങള്‍ക്കെല്ലാം കാരണം മുന്‍ പരിശീലകനായ രവിശാസ്ത്രി മാത്രമാണെന്ന വിമര്‍ശനവുമായി ആരാധകര്‍. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആരാധകര്‍ രവിശാസ്ത്രിക്കെതിരെ ആഞ്ഞടിക്കുന്നത്.

കഴിഞ്ഞ ദിവസം രവിശാസ്ത്രി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നത്.

ബി.സി.സി.ഐയും വിരാടും തമ്മിലുള്ള പ്രശ്‌നം കുറച്ചുകൂടി നല്ല രീതിയില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നായിരുന്നു രവിശാസ്ത്രി പറഞ്ഞത്. ബി.സി.സി.ഐ അധ്യക്ഷന്‍ ഗാംഗുലിയേയോ സെക്രട്ടറി ജയ് ഷായേയോ മറ്റ് ഉദ്യോഗസ്ഥരേയോ കുറ്റപ്പെടുത്താതെയായിരുന്നു ശാസ്ത്രിയുടെ വിമര്‍ശനം.

എന്നാല്‍, കെട്ടടങ്ങിയ വിഷയം ആളിക്കത്തിക്കാനാണ് രവിശാസ്ത്രി ശ്രമിക്കുന്നതെന്നാരോപിച്ചായിരുന്നു ആരാധകര്‍ രംഗത്തെത്തെയത്. വിരാടിനോടുള്ള സ്‌നേഹം മൂലമല്ല രവിശാസ്ത്രി ഇക്കാര്യത്തില്‍ ഇടപെടുന്നതെന്നും മറ്റെന്തോ ഉദ്ദേശമാണ് അദ്ദേഹത്തിനുള്ളതുമെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

വിരാടിനെ പിന്തുണച്ചുകൊണ്ടായിരുന്നു ശാസ്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നത്. മാനേജ്‌മെന്റും താരവും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ ഇല്ലായ്മയുടെ പ്രശനമാണ് ഉണ്ടായതെന്നും ഒരു പക്ഷേ നല്ല രീതിയിലുള്ളകമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ടി20 ലോകകപ്പോടെ കുട്ടിക്രിക്കറ്റിന്റെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്ലി ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ വൈറ്റ്ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ മതിയെന്ന കാരണം ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍ കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു.

എന്നാല്‍ താന്‍ ഇക്കാര്യം മുന്നേ അറിഞ്ഞിരുന്നില്ലെന്നും ബി.സി.സി.ഐയുടെ തീരമാനത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് താന്‍ ഇതറിഞ്ഞതെന്നും വ്യക്തമാക്കി കോഹ്ലി നടത്തിയ പത്രസമ്മേളനം നിരവധി വിവാദങ്ങള്‍ക്കായിരുന്നു വഴി തുറന്നത്. പത്രസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെയും താരം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ കോഹ്‌ലിയുടെ പത്രസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ സെലക്ടേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പരസ്യ പ്രസ്താവനകളോ പത്ര സമ്മേളനമോ വേണ്ടെന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിനെതിരെയാണ് രവിശാസ്ത്രി രംഗത്ത് വന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content highlight:  Virat Kohli and Sourav Ganguly will clash because of Ravi Shastri – Fans slam former coach