| Monday, 16th January 2023, 8:25 pm

രഘു, നുവാന്‍, ദയ ഇവരാണ് എന്നും എന്നെ വെല്ലുവിളിക്കാറുള്ളത്; വിജയത്തിന്റെ രഹസ്യം ലോകത്തോട് വിളിച്ചു പറഞ്ഞ് വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം അവസാനിച്ചപ്പോള്‍ ഏകദിന പരമ്പരയും ടി-20 പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ 2023 ആരംഭിച്ചിരിക്കുന്നത്. ടി-20 പരമ്പര 2-1ന് സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പര 3-0ന് വൈറ്റ്‌വാഷ് ചെയ്താണ് മെന്‍ ഇന്‍ ബ്ലൂ സ്വന്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അക്ഷരാര്‍ത്ഥത്തിലുള്ള അഴിഞ്ഞാട്ടത്തിനാണ് ഏകദിന പരമ്പര സാക്ഷ്യം വഹിച്ചത്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഇതോടെ 74 അന്താരാഷ്ട്ര സെഞ്ച്വറികള്‍ വിരാട് തന്റെ പേരില്‍ കുറിച്ചു.

മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടുകയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തതോടെ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും വിരാടിനെ തേടിയെത്തിയിരുന്നു. വിരാടിന് പുറമെ യുവതാരം ശുഭ്മന്‍ ഗില്ലും മൂന്നാം ഏകദിനത്തില്‍ നൂറടിച്ചിരുന്നു.

തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ നിര്‍ണായകമായ മൂന്ന് പേരെ പരിചയപ്പെടുത്തുകയാണ് വിരാട് ഇപ്പോള്‍. നെറ്റ്‌സില്‍ തങ്ങള്‍ക്കായി പന്തെറിയുന്ന സൈഡ് ആം ബൗളര്‍മാരെയാണ് താരം ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നത്. മത്സരശേഷം ഗില്ലിനൊപ്പമാണ് താരം ദയ, നുവാന്‍, രഘു തുടങ്ങിയവരെ പരിചയപ്പെടുത്തിയത്.

ബി.സി.സി.ഐ ടിവിയില്‍ പങ്കുവെച്ച വീഡിയോയിലാണ് വിരാട് നെറ്റ് സെഷനെ കുറിച്ചും അതിന് സഹായിക്കുന്നവരെ കുറിച്ചും പറഞ്ഞത്.

‘ഇത് രഘു, രഘുവിനെ നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇദ്ദേഹത്തെ കുറിച്ച് നമ്മള്‍ പലപ്പോഴായി സംസാരിച്ചതാണ്. രണ്ടാമത്തേയാള്‍ നുവാന്‍, നുവാന്‍ ശ്രീലങ്കയില്‍ നിന്നുമാണ്, പക്ഷേ ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമാണ്. മൂന്നാമതായി ദയ, ഇദ്ദേഹം കുറച്ച് വര്‍ഷങ്ങളായി ഞങ്ങളോടൊപ്പം ചേര്‍ന്നിട്ട്. ടീമിന്റെ പ്രധാന ഭാഗമാണിവര്‍.

ഞാന്‍ അവരെ കുറിച്ച് സംസാരിക്കാം. ഞാന്‍ രഘുവിനെ കുറിച്ച് മുമ്പ് പല തവണ സംസാരിച്ചതാണ്. എന്റെ സത്യസന്ധമായ അഭിപ്രായത്തില്‍ ഇവര്‍ എല്ലാ ദിവസവും ഞങ്ങള്‍ക്ക് വേള്‍ഡ് ക്ലാസ് പ്രാക്ടീസ് തരുന്നവരാണ്.

കളിക്കിടയില്‍ ബൗളര്‍മാര്‍ എങ്ങനെയാണോ പന്തെറിയാറുള്ളത്, അതുപോലെ 145, 150 കിലോമീറ്റര്‍ വേഗത്തില്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞ് ഇവരാണ് ഞങ്ങള്‍ക്ക് എന്നും വെല്ലുവിളിയുയര്‍ത്താറുള്ളത്.

ചിലപ്പോഴെല്ലാം തന്നെ ഇത് കഠിനമായി തോന്നാറുണ്ട്. എന്നെ സംബന്ധിച്ച് അതാണ് എന്റെ കരിയറിലൊന്നാകെ വ്യത്യാസം വരുത്തിയത്. ഇത്തരത്തിലുള്ള പ്രാക്ടീസ് ലഭിക്കുന്നതിന് മുമ്പും ശേഷവും തമ്മില്‍ എന്നില്‍ പ്രകടമായ വ്യത്യാസമുണ്ടായിട്ടുണ്ട്.

സ്ഥിരമായി ഞങ്ങള്‍ക്ക് പരിശീലനം തരുന്ന ഇവര്‍ ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് ശുഭ്മനും ഇതുതന്നെയാണ് പറയാനുള്ളതെന്നാണ്.

ഇവരുടെ സംഭാവന അവിശ്വസനീയമാണ്. നിങ്ങള്‍ ഇവരുടെ മുഖവും പേരുകളും ഓര്‍ത്തുവെക്കണം. കാരണം ഇവരാണ് ഞങ്ങളുടെ വിജയത്തിന് പിന്നില്‍. ഒരുപാട് പരിശ്രമം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ട്. നിങ്ങളുടെ നിറഞ്ഞ പരിശ്രമത്തിന് ഒരുപാട് നന്ദി. നിങ്ങള്‍ ഞങ്ങളെ ഒരുപാട് സഹായിക്കുന്നുണ്ട്,’ വിരാട് പറഞ്ഞു.

‘ഇവര്‍ക്ക് മൂന്ന് പേര്‍ക്കുമായി 1200-1500 വിക്കറ്റുകള്‍ വരെ ഉണ്ടാകും. വിരാട് ഭായ് പറഞ്ഞതുപോലെ ഇവര്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. മാച്ചിന് മുമ്പ് എല്ലാ സാഹചര്യങ്ങള്‍ക്കുമായി ഇവര്‍ ഞങ്ങളെ സജ്ജരാക്കുന്നു. ഓരോ മത്സരത്തിലും മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ സാധിക്കുമെന്നുള്ള വിശ്വാസം ഞങ്ങള്‍ക്ക് തരുന്നത് ഇവരാണ്,’ സൈഡ് ആം ബൗളേഴ്‌സിനെ കുറിച്ച് ഗില്‍ പറഞ്ഞു.

Content highlight: Virat Kohli about side arm bowlers

We use cookies to give you the best possible experience. Learn more