| Tuesday, 22nd September 2020, 10:05 pm

'ഒറ്റക്കൊരു പാര്‍ട്ടിയായ ആ മനുഷ്യന്‍'; ചെങ്കൊടിയേന്തിയ രതീഷിന് പറയാനുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയില്‍ വെച്ച് നടന്ന ബി.ജെ.പിയുടെ മാര്‍ച്ചിന് മുന്നിലേക്ക് ചെങ്കൊടിയും കയ്യിലുയര്‍ത്തി കയറി നിന്ന സഖാവ് ആരാണെന്ന അന്വേഷണത്തിലായിരുന്നു നിരവധി പേര്‍. കൊടിയുമായി നില്‍ക്കുന്നയാളെയും എം. സ്വരാജ് എം.എല്‍.എയുടെ വാക്കുകളും ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ താന്‍ വൈറലായത് അറിഞ്ഞിരുന്നില്ല മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത ഇടപ്പള്ളി സ്വദേശിയും സി.പി.ഐ.എം പ്രവര്‍ത്തകനുമായ രതീഷ്. ട്വന്റി ഫോര്‍ ന്യൂസ് ചാനലാണ് ചെങ്കൊടി നിവര്‍ത്തി പ്രതിഷേധിച്ചത് രതീഷാണെന്ന് വെളിപ്പെടുത്തിയത്.

ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളുവെങ്കില്‍ പോലും അയാളൊരു പാര്‍ട്ടിയായി മാറുമെന്ന സ്വരാജ് പറഞ്ഞ വാചകത്തിനൊപ്പമാണ് രതീഷ് കൊടിപിടിച്ചു നില്‍ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സുഹൃത്തുവഴിയാണ് രതീഷ് വൈറലായ വിവരം അറിയുന്നത്. വൈറലായ പോസ്റ്റര്‍ കണ്ടപ്പോള്‍ രതീഷ് ഞെട്ടിപ്പോയെന്ന് സുഹൃത്ത് പറയുന്നു. താനൊരു ഒറ്റയാള്‍ പ്രതിഷേധം നടത്തിയെന്ന് രതീഷ് സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വൈറലായ പോസ്റ്ററുകളും വീഡിയോയും കാണിച്ചുകൊടുത്തതെന്നും സുഹൃത്ത് ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.

ജനാധിപത്യ രീതിയില്‍ പ്രതിഷേധം നടത്തുമ്പോള്‍ എതിര്‍പാര്‍ട്ടിയിലെ ആള്‍ പ്രതിഷേധവുമായി കുറുകെ എത്തുന്നത് ശരിയല്ലെന്ന രീതിയിലുള്ള ചര്‍ച്ചകളും സംഭവത്തെത്തുടര്‍ന്ന് ഉണ്ടായിരുന്നു. ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും പ്രതിപക്ഷകക്ഷികള്‍ പറയുകയുണ്ടായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: viral video man with cpim flag bjp protest ratheesh

We use cookies to give you the best possible experience. Learn more