സൈനികര്‍ക്കുനേരെ മര്‍ദനം; കൂടെയുണ്ടായിരുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി
national news
സൈനികര്‍ക്കുനേരെ മര്‍ദനം; കൂടെയുണ്ടായിരുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2024, 4:51 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ അജ്ഞാതസംഘം രണ്ട് സൈനികരെ ആക്രമിക്കുകയും വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ട്. മോവ് മണ്ഡലേശ്വര്‍ റോഡില്‍ ജാം ഗേറ്റിന് സമീപമാണ് സംഭവം.

ആര്‍മി ഉദ്യോഗസ്ഥരെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയും ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. കാറില്‍ ഇരിക്കുകയായിരുന്ന മോവ് കണ്ടോള്‍മെന്റ് ടൗണിലെ ആര്‍മി ഉദ്യോഗസ്ഥരെയും യുവതിയെയും ആറംഗ സംഘം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് ഡി.ഐ.ജി നിമിഷ് അഗര്‍വാള്‍ പറഞ്ഞു.

ഉദ്യോഗസ്ഥരില്‍ ഒരാളെ ബന്ദിയാക്കി നിര്‍ത്തുകയും യുവതിയെ അക്രമികള്‍ തടഞ്ഞുവെക്കുകയും ചെയ്തു. മോചിപ്പിക്കാന്‍ പത്ത് ലക്ഷം രൂപ കൊണ്ടുവരാന്‍ പറഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പണമെടുക്കാന്‍ പോയ സൈനികന്‍ ഫോണിന് റെയ്ഞ്ച് കിട്ടിയപ്പോള്‍ സീനിയര്‍ ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു. എന്നാല്‍ അവരെത്തുന്നതിന് മുന്നേ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും അക്രമികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തില്‍ ആറ് അക്രമികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ ആയുധ നിയമപ്രകാരം കൂട്ടബലാത്സംഗം, കവര്‍ച്ച, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായും പൊലീസ് പറഞ്ഞു.

അതേസമയം പ്രതികളില്‍ ഒരാള്‍ക്കെതിരെ 2016ല്‍ കവര്‍ച്ചാകുറ്റത്തിന് കേസെടുത്തിരുന്നു. അക്രമികളുടെ കൈയില്‍ പിസറ്റളുണ്ടായിരുന്നതായും രാത്രിയില്‍ സ്ഥലത്ത് ഒത്തുകൂടിയ യുവാക്കളെ ആക്രമിക്കുകയുമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അക്രമത്തിനിരയായ നാല് പേരെയും വൈദ്യ പരിശോധനയ്ക്കായി മൊവ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചതായും പൊലീസ് പറഞ്ഞു.

Content Highlight: violence against soldier; the women who was with them was raped