മ്യാൻമറിൽ രോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാപക അക്രമം; ബുത്തിഡോങ് നഗരത്തിന് സൈന്യം തീവെച്ചു; ലക്ഷക്കണക്കിന് ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് റിപ്പോർട്ട്
World News
മ്യാൻമറിൽ രോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാപക അക്രമം; ബുത്തിഡോങ് നഗരത്തിന് സൈന്യം തീവെച്ചു; ലക്ഷക്കണക്കിന് ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2024, 10:16 am

നയ്പിഡോ: മ്യാന്‍മറില്‍ ഒരിടവേളക്ക് ശേഷം രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ബുത്തിഡോങ് നഗരത്തില്‍ മ്യാന്‍മര്‍ സൈന്യം തീയിട്ടതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുത്തിഡോങ് നഗരത്തില്‍ രണ്ട് ലക്ഷത്തോളം ജനങ്ങള്‍ ഇപ്പോഴും  കുടുങ്ങിക്കിടക്കുകയാണ്. നഗരത്തില്‍ പൂര്‍ണമായും തീയിട്ട് ജനങ്ങള്‍ക്ക് പുറത്തേക്ക് കടക്കാനുള്ള പാലങ്ങളും വഴികളുമെല്ലാം മ്യാന്‍മര്‍ സൈന്യം തകര്‍ത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തില്‍ കുടുങ്ങി കിടക്കുന്നവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കളിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ട്. തീവെപ്പിന് ശേഷമുള്ള ബുത്തിഡോങ് നഗരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരത്തിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന കാര്യങ്ങളൊന്നും പുറംലോകത്തേക്ക് അറിയാത്ത സാഹചര്യമാണ്.

അക്രമത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്നോ നഗരത്തില്‍ അവശേഷിക്കുന്നവരുടെ നിലവിലെ സാഹചര്യമെന്താണെന്നോ ഉള്‍പ്പടെയുള്ള യാതൊരു വിവരങ്ങളും മ്യാന്‍മര്‍ സൈന്യം പുറത്ത് വിട്ടിട്ടില്ല. ഇന്റര്‍നെറ്റ് സംവിധാനമുള്‍പ്പെടെ ബുത്തിഡോങിൽ ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും മ്യാന്‍മര്‍ സൈന്യം തടഞ്ഞിരിക്കുകയാണ്.

മ്യാന്‍മറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

2016ലാണ് ഏറ്റവും വലിയ വംശഹത്യ രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാന്‍മറില്‍ നടന്നത്. 2021 ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതു മുതല്‍ മ്യാന്‍മറിലുടനീളം വ്യാപകമായ ആക്രമണങ്ങളാണ് സൈന്യം നടത്തി വരുന്നത്.

പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍, മ്യാന്‍മറിന്റെ സൈനിക ഭരണകൂടത്തോട് പോരാടുന്ന ശക്തമായ വംശീയന്യൂനപക്ഷ സായുധ സംഘമായ അരാകന്‍ സൈന്യം ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റോഹിങ്ക്യന്‍ നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെ ബുത്തിഡൗങ് നഗരത്തിലെ രോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മെയ് 18ന് ബുത്തിഡോങ് നഗരം ഒഴിഞ്ഞ് പോകണമെന്ന് കാട്ടി മ്യാന്‍മര്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരായാലും അത് 2017ല്‍ മ്യാന്‍മറില്‍ നടന്ന വംശഹത്യയേക്കാള്‍ ഭീകരമാകുമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2021 ലെ അട്ടിമറിക്ക് ശേഷം മ്യാൻമറിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന മുൻ യു.എൻ പ്രത്യേക റിപ്പോർട്ടർമാരുടെ ഗ്രൂപ്പായ എസ്.എ.സി.എം എന്നറിയപ്പെടുന്ന മ്യാൻമറിലേക്കുള്ള പ്രത്യേക ഉപദേശക സമിതിയും സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി.

ബുത്തിഡോങ്ങിലെ റോഹിങ്ക്യക്കാർക്കെതിരെ ആക്രമണങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സംഘടന പറഞ്ഞു. ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത നിലവിൽ ഉണ്ടെന്നും എസ്.എ.സി.എം സ്ഥാപകൻ യാങ്ഗീ ലീ അൽജസീറയോട് പറഞ്ഞു.

Content Highlight: violence against Rohingya Muslims in Myanmar; army set fire to the town of Buthidaung