| Sunday, 14th March 2021, 9:19 am

വാര്‍ത്തകള്‍ അപമാനിച്ചു, ഫോണ്‍ വാങ്ങിയതിന്റെ ബില്ല് കയ്യിലുണ്ട്; കോടിയേരിയുടെ ഭാര്യ പൊലീസിന് പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐഫോണ്‍ തന്റെ കൈവശമുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

വിവാദ ഇടപാടിലെ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിക്കണമെന്നാണ് ആവശ്യം. സ്വന്തം ഫോണ്‍ നമ്പര്‍ സഹിതമാണ് വിനോദിനി പരാതി നല്‍കിയിരിക്കുന്നത്.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐഫോണുകളിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നുമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി. നിലവില്‍ താന്‍ ഉപയോഗിക്കുന്ന ഫോണ്‍ പണം കൊടുത്ത് വാങ്ങിയതാണെന്നും ബില്ല് കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു.

കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തന്റെ പേരില്‍ ആകെ ഒരു സിമ്മേ ഉള്ളൂവെന്നും അതാണോ ഐഫോണില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തണമെന്നും വിനോദിനി പരാതിയില്‍ പറയുന്നു. വാര്‍ത്തകള്‍ വ്യക്തിപരമായി അപമാനിച്ചുവെന്നും പരാതിയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vinodini Balakrishnan files complaint on i phone controversy

We use cookies to give you the best possible experience. Learn more