| Monday, 1st April 2024, 4:30 pm

ദിവസവും വൈകുന്നേരം ഞങ്ങള്‍ നിവിനെയും കൊണ്ട് അവിടേക്ക് പോകും; അവന്റെ തടി മാക്സിമം കുറക്കണമായിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തട്ടത്തിന്‍ മറയത്ത് സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ സമയത്ത് തങ്ങള്‍ക്ക് ജോലി കുറവായിരുന്നുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ആദ്യമേ തന്നെ കണ്ടത് കൊണ്ട് പിന്നീട് കാര്യമായ പണികളൊന്നും ഉണ്ടായിരുന്നില്ലെന്നും വിനീത് പറയുന്നു.

സിനിമയിലെ തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഗണേഷ് രാജ എല്ലാ ദിവസവും തന്നോട് എന്തെങ്കിലും ജോലിയുണ്ടോയെന്ന് ചോദിക്കുമായിരുന്നു എന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ തട്ടത്തിന്‍ മറയത്ത് സിനിമയെ കുറിച്ച് സംസാരിക്കുകയായിരുന്നു വിനീത്.

പ്രീ-പ്രൊഡക്ഷന്‍ സമയത്ത് ദിവസവും വൈകുന്നേരം തങ്ങള്‍ എല്ലാവരും നിവിന്‍ പോളിയെയും കൊണ്ട് ഷട്ടില്‍ കളിക്കാന്‍ പോകുമായിരുന്നുവെന്ന് പറയുന്ന വിനീത് അപ്പോള്‍ നിവിന്റെ തടി മാക്സിമം കുറക്കണമായിരുന്നു എന്നും പറഞ്ഞു.

‘തട്ടത്തിന്‍ മറയത്തിന്റെ പ്രീ-പ്രൊഡക്ഷന്റെ സമയത്ത് ഞങ്ങള്‍ക്ക് ജോലി കുറവായിരുന്നു. അന്ന് പൂക്കോടുള്ള എന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് താമസിച്ചിരുന്നത്. സിനിമയുടെ ലൊക്കേഷനൊക്കെ ആദ്യമേ തന്നെ കണ്ടതായിരുന്നു.

അതുകൊണ്ട് അവിടെ കാര്യമായ പണിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടറായ ഗണേഷ് ആണെങ്കില്‍ എല്ലാ ദിവസവും എന്നോട് എനിക്ക് എന്തെങ്കിലും ജോലി തരൂ ചേട്ടായെന്ന് പറഞ്ഞാണ് നടക്കുക. ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി വന്നതാണല്ലോ അവന്‍.

പക്ഷേ അവിടെ എനിക്കേ ജോലി ഉണ്ടായിരുന്നില്ല. ആ ഞാന്‍ അവന് വേണ്ടി എന്ത് ജോലി കൊടുക്കാനാണ്. എന്റെ അമ്മ ആ സമയത്ത് ഞങ്ങള്‍ക്ക് വേണ്ടി കുറേ ഫ്രൂട്ട്സും കൊണ്ട് വരുമായിരുന്നു. പിന്നെ വൈകുന്നേരം ഞങ്ങള്‍ എല്ലാവരും നിവിനെയും കൊണ്ട് ഷട്ടില്‍ കളിക്കാനും പോകും. കാരണം നിവിന്റെ തടി മാക്സിമം കുറക്കണമായിരുന്നു.

ഇതൊക്കെയല്ലാതെ പ്രത്യേകിച്ച് പണി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഗണേഷ് ദിവസവും വന്ന് ചേട്ടാ ജോലി തരൂവെന്ന് പറയും. അവസാനം ഞാന്‍ നീ വാ നമുക്ക് വല്ല പടവും കാണാം, അല്ലെങ്കില്‍ വല്ലതും കക്കാന്‍ പറ്റുമെങ്കില്‍ അതിന് പോകാം എന്ന് പറഞ്ഞു,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Vineeth Sreenivasan Talks About Nivin Pauly

We use cookies to give you the best possible experience. Learn more