| Tuesday, 26th March 2024, 5:58 pm

തട്ടത്തിന്‍ മറയത്തിലെ ആ പാട്ടിന് നിറയെ ഹേറ്റ് കമന്റുകള്‍ വന്നു; എന്താണ് കാരണമെന്ന് മനസിലായില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ല്‍ മലയാളത്തില്‍ വലിയ വിജയമായ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയും ഇഷ തല്‍വാറും ഒന്നിച്ച സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.

ചിത്രം തെലുങ്കില്‍ സാഹേബ സുബ്രഹ്‌മണ്യം എന്ന പേരിലും തമിഴില്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, സണ്ണി വെയ്ന്‍, ശ്രീറാം രാമചന്ദ്രന്‍, ഭഗത് മാനുവല്‍, മണിക്കുട്ടന്‍, ശ്രീനിവാസന്‍, നിവേദ തോമസ് എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉണ്ടായിരുന്നു.

അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു ‘മുത്തുച്ചിപ്പി പോലൊരു’. ഈ ഗാനം പുറത്തുവന്ന ഉടനെ നിറയെ ഹേറ്റ് കമന്റുകളാണ് ലഭിച്ചതെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

അന്ന് ബേസ് വോയ്സില്‍ ഒരു ഗായിക പാടി കഴിഞ്ഞാല്‍ അത് സ്വീകരിക്കപെടാന്‍ പ്രയാസമായിരുന്നുവെന്നും താരം പറയുന്നു. ലീഫി സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘തട്ടത്തിന്‍ മറയത്തെ മുത്തുച്ചിപ്പി എന്ന പാട്ട് ഇറങ്ങിയപ്പോള്‍ മൊത്തം ഹേറ്റ് കമന്റുകളായിരുന്നു വന്നത്. നമ്മളാണെങ്കില്‍ അതിന് മുമ്പ് ടീസര്‍ ഇറക്കിയിരുന്നു. അത് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. സിനിമയുടെ രണ്ടാമത്തെ ടീസറും അനുരാഗത്തിന്‍ വേളയില്‍ എന്ന പാട്ടും അതുപോലെ തന്നെ ഹിറ്റായി.

പക്ഷേ മുത്തുച്ചിപ്പി പാട്ടിന് മാത്രം ഹേറ്റ് കമന്റുകള്‍ വരാന്‍ തുടങ്ങി. എന്താണ് കാരണമെന്ന് നമുക്ക് മനസിലായില്ല. അന്ന് ബേസ് വോയ്സില്‍ ഒരു ഗായിക പാടി കഴിഞ്ഞാല്‍ അത് സ്വീകരിക്കപെടാന്‍ പ്രയാസമായിരുന്നു. രമ്യ നമ്പീശനായിരുന്നു ആ പാട്ട് പാടിയത്.

ഹേറ്റ് കമന്റില്‍ രമ്യക്ക് ഒരുപാട് വിഷമമായി. പക്ഷേ പിന്നീട് ആ പാട്ട് തട്ടത്തിന്‍ മറയത്തിലെ എല്ലാ പാട്ടിനെയും കടന്ന് പോയി. രമ്യക്കും സച്ചിനും ഒരുപാട് അവാര്‍ഡ് ഫങ്ഷനുകളില്‍ അവാര്‍ഡുകള്‍ കിട്ടി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Muthuchippi Song

We use cookies to give you the best possible experience. Learn more