| Sunday, 7th April 2024, 8:23 am

ലാലങ്കിളിന്റെയും അച്ഛന്റെയും ആ സിനിമ കഴിഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ കഥ മനസില്‍ വന്നത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്.

ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഉദയനാണ് താരമെന്ന സിനിമ കഴിഞ്ഞ് നില്‍ക്കുന്ന സമയം തൊട്ട് തനിക്ക് ഇതുപോലെ സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന കഥ പറയാന്‍ പറ്റുമോ എന്ന ചിന്ത ഉണ്ടായിരുന്നുവെന്ന് പറയുകയാണ് വിനീത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉദയനാണ് താരമെന്ന സിനിമ കഴിഞ്ഞ് നില്‍ക്കുന്ന സമയം തൊട്ട് എനിക്ക് ഇതുപോലെ സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന കഥ പറയാന്‍ പറ്റുമോ എന്ന ചിന്ത ഉണ്ടായിരുന്നു. കാരണം സിനിമ നമുക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണല്ലോ.

ആ സിനിമയില്‍ ഒരു ഷോട്ടുണ്ട്. മഴയില്‍ കുടയും പിടിച്ച് രണ്ട് കുട്ടികള്‍ നടന്നു പോകുന്നത്. ആ സമയത്ത് അച്ഛന്റെ കഥാപാത്രം കയറി വരുന്ന ഷോട്ടുമുണ്ട്. സിനിമയുടെ പ്രോസസ് കാണിച്ചു കൊണ്ടുള്ള സീനൊക്കെയുണ്ട്. അത് കാണുമ്പോള്‍ നല്ല രസമുണ്ടല്ലോയെന്ന് തോന്നിയിരുന്നു.

ബിഹൈന്‍ഡ് ദ സീന്‍ ഒരു സിനിമയില്‍ കാണിക്കുമ്പോള്‍ നല്ല രസമുണ്ടല്ലോയെന്നും തോന്നി. ഉദയനാണ് താരം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ട് കൂട്ടുകാര്‍ സിനിമയില്‍ അവസരം തേടി പോകുന്നത് പോലെയുള്ള കഥ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്.

ഉദയനാണ് താരത്തില്‍ ചെയ്തത് അതാണ്, അങ്ങനെയെങ്കില്‍ നമ്മുടെ സിനിമയില്‍ എന്ത് ചെയ്യാമെന്നായി. അപ്പോഴാണ് ചെറുപ്പം തൊട്ട് അച്ഛന്‍ പറഞ്ഞു തരുന്നതും മാഗസിനില്‍ വായിച്ചതും മറ്റ് പലരും പറഞ്ഞു കേട്ടതുമായ കോടംപാക്കം കഥകള്‍ ഓര്‍മ വരുന്നത്.

എഴുപതുകളില്‍ അവിടെ എത്തുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ ആലോചിച്ചാല്‍ നന്നാകുമെന്ന് തോന്നി. പിന്നെ ആ ആഗ്രഹം അവിടെ വെച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു. എഴുപതുകളിലെ കഥ അന്ന് നമുക്ക് ചിന്തിക്കാന്‍ പറ്റാത്തതായിരുന്നു.

കുറച്ചു കൂടെ കഴിഞ്ഞ് മാത്രമേ എനിക്ക് ഇങ്ങനെയുള്ള സബ്‌ജെക്റ്റിലേക്ക് എത്താന്‍ കഴിയുള്ളൂ എന്ന് തോന്നിയത് കൊണ്ടാണ് വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞത്. ഇതിനിടയില്‍ നമ്മള്‍ യാത്ര ചെയ്യുമ്പോഴും എന്തെങ്കിലുമൊക്കെ വായിക്കുമ്പോഴുമൊക്കെ അതിലേക്ക് ഓരോന്നും ആഡ് ആയി വന്നു. പിന്നെ പെട്ടെന്ന് 2022ല്‍ ഈ സബ്‌ജെക്റ്റ് എന്റെ തലയില്‍ ഡെവലപ്പ് ചെയ്യാന്‍ തുടങ്ങുകയായിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About How He Came To The Story Of Varshangalkku Shesham Movie

We use cookies to give you the best possible experience. Learn more