ആരോഗ്യമുണ്ടെങ്കിൽ ഏതുകാലത്തും സിനിമ ചെയ്യാം, ഇപ്പോഴും ടോപ്പ് ഓഫ് ദി ഗെയിമിലല്ലേ അദ്ദേഹം: വിനീത് ശ്രീനിവാസൻ
Entertainment
ആരോഗ്യമുണ്ടെങ്കിൽ ഏതുകാലത്തും സിനിമ ചെയ്യാം, ഇപ്പോഴും ടോപ്പ് ഓഫ് ദി ഗെയിമിലല്ലേ അദ്ദേഹം: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2024, 11:58 am

മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

സമയം വളരെ പെട്ടെന്ന് തീർന്ന് പോവുമെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. കുട്ടികളായിരുന്നപ്പോൾ പത്തുവർഷം തീരുന്നത് ഫീൽ ചെയ്യില്ലെന്നും എന്നാൽ താനൊരു അച്ഛൻ ആയപ്പോൾ സമയം പെട്ടെന്ന് തീരുന്നുണ്ടെന്നും വിനീത് പറയുന്നു. ആരോഗ്യമുണ്ടെങ്കിൽ ഏതുകാലത്തും സിനിമകൾ ചെയ്യാമെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടിയെന്നും വിനീത് പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘കുട്ടികൾ പെട്ടെന്ന് വളരുമല്ലോ. നമ്മൾ കുട്ടിയായിരുന്ന സമയത്ത് പത്ത് വർഷം എന്നത് പത്ത് തന്നെയായി ഫീൽ ചെയ്തിട്ടുണ്ട്.

പക്ഷെ ഞാനൊരു അച്ഛനായതിന് ശേഷം കഴിഞ്ഞ എഴു വർഷം ഒരു റോക്കറ്റ് പോലെയാണ് പോയത്. നമ്മൾ കുഞ്ഞായിരുന്ന സമയത്ത് നമുക്ക് ഫീൽ ചെയ്തിരുന്ന സമയവും നമ്മൾ വലുതാകുമ്പോൾ ഫീൽ ചെയുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ട്.

ഇനി അടുത്ത പത്തുവർഷവും വേഗത്തിൽ അങ്ങ് തീർന്നുപോവും. കുറെ സിനിമകൾ ചെയ്യുക എന്നതിനേക്കാൾ വർക്കുകൾ കുറച്ചിട്ട് എപ്പോഴും ഇവിടെ ഉണ്ടാവുക എന്നതാണ്. ആരോഗ്യമുണ്ടെങ്കിൽ നമുക്ക് ഏത്‌ കാലത്തും സിനിമ ചെയ്യാം. ആരോഗ്യം ഉണ്ടായാൽ മതി. ആരോഗ്യവും ആരോഗ്യമുള്ള മനസുമുണ്ടെങ്കിൽ നമുക്ക് ഏത്‌ കാലത്തും സിനിമ ചെയ്യാം. ക്ലിന്റി സ്റ്റുഡിനെ കാണുന്നില്ലേ, മാർട്ടിൻ സ്കോസസി. അങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്നിൽ.

മമ്മൂട്ടി അങ്കിളിനെ കാണുന്നില്ലേ. എന്റമ്മോ വേറേ ഉദാഹരണം എന്തിനാണ്. 73ലും ടോപ്പ് ഓഫ് ദി ഗെയിമിലാണ്. വേറേ എന്തുവേണം,’വിനീത് ശ്രീനിവാസൻ പറയുന്നു.

അതേസമയം വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘ വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുകയാണ്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരോടൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Vineeth Sreenivasan Talk About Mammootty