| Wednesday, 27th March 2024, 9:54 am

ധ്യാനിന്റെ കൂടെ ഇനിയും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം, ആദ്യ പടം ലാഭം കിട്ടിയ നിർമാതാവല്ലായിരുന്നു അയാൾ: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

വിനീതിന്റെ തന്നെ തിര എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ഒരു വ്യക്തിയെന്ന നിലയിലോ നടൻ എന്ന നിലയിലോ ധ്യാനിനെയോർത്ത് എപ്പോഴെങ്കിലും അഭിമാനം തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസൻ.

ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ വർക്കിനോട്‌ കാണിക്കുന്ന കമ്മിറ്റ്മെന്റ് കാണുമ്പോൾ തനിക്ക് അത്ഭുതം തോന്നുന്നുണ്ടെന്നും അഭിനയിക്കുന്ന സിനിമകളിലെ നിർമാതാക്കളെ കുറിച്ചും സംവിധായകരെ കുറിച്ചും ധ്യാനിന് വലിയ ശ്രദ്ധയുണ്ടെന്നും താരം പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു വിനീത്.

‘അവൻ ഇപ്പോൾ വർക്കിനോട് കാണിക്കുന്ന പ്രൊഫഷണലിസവും കമ്മിറ്റ്മെന്റും കാണുമ്പോൾ വലിയ അത്ഭുതം തോന്നാറുണ്ട്. ഞാൻ പറയുന്നത് ഇപ്പോഴത്തെ കാര്യമാണ്. ഒരു രണ്ട് വർഷത്തിനിടയിൽ അവൻ വർക്ക്‌ ചെയ്ത ഡയറക്ടർമാരെ കുറിച്ചും നിർമാതാക്കളെ കുറിച്ചുമെല്ലാം എത്രത്തോളം ആലോചിക്കുന്നുണ്ടെന്ന് വർഷങ്ങൾക്ക് ശേഷം ചെയ്ത് കൊണ്ടിരുന്നപ്പോൾ എനിക്ക് മനസിലായി.

ധ്യാനിന്റെ ഒരു പ്രൊഡ്യൂസർ എന്നെ കാണാൻ വന്നിരുന്നു അന്ന് ഞാൻ ഒരു പടത്തിൽ വോയിസ്‌ ഓവർ ചെയ്യുകയായിരുന്നു. അദ്ദേഹം അന്നെനിക്ക് ഒരു ഫോണൊക്കെ ഗിഫ്റ്റ് ചെയ്തു. ഞാൻ അതിന് വേറേ പേയ്‌മെന്റ് ഒന്നും വാങ്ങിയിട്ടില്ല. ഒരു പാട്ട് പാടാൻ പോയപ്പോൾ ഞാൻ വോയിസ്‌ ഓവർ എടുത്ത് അയച്ചു എന്ന് മാത്രമേയുള്ളൂ. അത് ചേതമില്ലാത്ത ഒരു കാര്യമല്ലേ.

പുള്ളി ഫോൺ നീട്ടിയപ്പോൾ ഞാൻ ആദ്യം തന്നെ വേണ്ടായെന്ന് പറഞ്ഞു. ഇല്ല ഇത് കയ്യിൽ വെക്കണമെന്ന് പറഞ്ഞിട്ട് പുള്ളി എന്റെ കയ്യിൽ പിടിപ്പിച്ചു. അപ്പോൾ ഞാൻ ചോദിച്ചു, എങ്ങനെ ഉണ്ടായിരുന്നു ധ്യാനിന്റെ കൂടെയുള്ള എക്സ്പീരിയൻസെന്ന്.

അദ്ദേഹം അപ്പോൾ പറഞ്ഞത്, ധ്യാനിന്റെ കൂടെ ഇനിയൊരു സിനിമ ചെയ്യാൻ ധ്യാൻ തയ്യാറാണെങ്കിൽ ഞാനും റെഡിയാണെന്നായിരുന്നു. ഇത് ലാഭം കിട്ടിയ ഒരു നിർമാതാവല്ല പറയുന്നത്. അത്യാവശ്യം പൈസ കിട്ടിയിട്ടുണ്ട്. ആ രീതിയിൽ ധ്യാൻ അവരുടെ കൂടെ നിൽക്കുന്നുണ്ട്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Dhyan Sreenivasan’s Commitment

We use cookies to give you the best possible experience. Learn more