രാജുവിന്റെ അടുത്ത് ഞാൻ ആദ്യമായിട്ട് സംസാരിക്കുന്നത് ആ ദിവസമാണ്: വിനീത് ശ്രീനിവാസൻ
Entertainment news
രാജുവിന്റെ അടുത്ത് ഞാൻ ആദ്യമായിട്ട് സംസാരിക്കുന്നത് ആ ദിവസമാണ്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd April 2024, 4:08 pm

ക്ലാസ്സ്മേറ്റ്സിലെ എന്റെ ഖൽബിലെ പാട്ട് പാടിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. പാട്ട് ഷൂട്ട് ചെയ്ത്കൊണ്ടിരിക്കുമ്പോൾ ലാൽ ജോസ് തന്നെ വിളിച്ചിരുന്നെന്ന് വിനീത് പറഞ്ഞു. പൃഥ്വിരാജ് ലാൽ ജോസിന്റെ അടുത്തുണ്ടെന്നും പൃഥ്വിക്ക് തന്നോട് എന്തോ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞെന്ന് വിനീത് പറയുന്നുണ്ട്.

തന്റെ പാട്ട് നന്നായിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും അങ്ങനെ ഒരാൾ പറഞ്ഞപ്പോൾ അന്ന് തനിക്ക് നല്ല സമാധാനം തോന്നിയെന്നും വിനീത് കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

‘ക്ലാസ്സ്മേറ്റ്സിലെ എന്റെ ഖൽബിലെ പാട്ട് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ലാലേട്ടൻ എന്നെ ഒരു ദിവസം വിളിച്ചിട്ട് ‘നിന്റെ പാട്ടാണ് ഷൂട്ട് ചെയ്യുന്നത്, എന്റെ അടുത്ത് പൃഥ്വി ഇരിപ്പുണ്ട് ഞാൻ ഫോൺ എടുക്കാം’ എന്ന് പറഞ്ഞു. അന്നാണ് ഞാൻ രാജുവിന്റെ അടുത്ത് ആദ്യമായിട്ട് സംസാരിക്കുന്നത്.

രാജു ഇങ്ങനെ ഫോൺ എടുത്തിട്ട് ഭയങ്കര കൺവീക്ഷനോടുകൂടി പാടിയിട്ടുണ്ട്, വോയ്‌സിൽ നല്ല ബിലീഫ് ഫീൽ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. ഞാനെങ്ങനെ പാടിയത് എന്ന് എനിക്കറിയില്ല. അങ്ങനെ ഒരാൾ പറഞ്ഞപ്പോൾ അന്ന് എനിക്ക് നല്ല സമാധാനം തോന്നി,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

നടന്‍, ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് വിനീത് ശ്രീനിവാസന്‍. സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ വിനീതിന്റെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥിവേഷത്തിലെത്തുന്നുണ്ട്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം 1970കളുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. എന്നാൽ ചിത്രത്തിന് ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Vineeth sreenivasan about first conversation with prithviraj